തൃശൂർ : വാഹനങ്ങൾ രൂപമാറ്റം വരുത്തി ലക്ഷങ്ങളുടെ അഴിമതി നടത്തി, വൻ തുക നികുതിനഷ്ടം വരുത്തിയ ജോയിന്റ് ആർ.ടി.ഒയ്ക്കും രണ്ട് ഇടനിലക്കാർക്കുമെതിരെ വിജിലൻസ് കേസ്. തൃശൂർ ജോയിന്റ് ആർ.ടി.ഒ ആയിരുന്ന മാവേലിക്കര തട്ടാരമ്പലത്ത് വേണാടുവീട്ടിൽ ബി. ശ്രീപ്രകാശ്, ഇടനിലക്കാരായ തൃശൂർ വിയ്യൂർ സ്വദേശി ചൂലിക്കാട്ടിൽ സി.എം. സുദിൻ, കല്ലൂർ സ്വദേശി സി.എൽ. ടെന്നി എന്നിവർക്കെതിരെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രണ്ട് കേസ് രജിസ്റ്റർ ചെയ്തത്.
വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എ.ടി.എമ്മുകളിലേക്ക് പണം കൊണ്ടുപോകുന്നതടക്കം 57 വാഹനങ്ങൾക്ക് രൂപമാറ്റത്തിന് അനുമതി നൽകിയതായി കണ്ടെത്തിയത്. നികുതിയിനത്തിൽ ലക്ഷങ്ങളാണ് സർക്കാരിന് നഷ്ടമായത്.
കൽദായ സുറിയാനി സഭാ ബോർഡ് ഒഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാനാണ് സി.എൽ. ടെന്നിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് വർഷം മുമ്പാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. എ.ടി.എമ്മുകളിലേക്ക് പണം കൊണ്ടുപോകാനുള്ള വാഹനങ്ങൾ സംബന്ധിച്ച് കൃത്യമായ നിർദ്ദേശം റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. അതു മറികടന്നാണ് ബ്രൈറ്റ്, സെക്യൂവർ തുടങ്ങി നിരവധി കമ്പനികളുടെ പേരിൽ അനധികൃതമായി രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓടിക്കുന്നത്. തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി.മാരായിരുന്ന മാത്യു രാജ്, ഷാജു ജോസ്, സി.ഐ. ജീം പോൾ തുടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഇപ്പോൾ ഡിവൈ.എസ്.പി. സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല.
അന്വേഷണം സംസ്ഥാനതലത്തിലേക്ക് ?
കേന്ദ്രസർക്കാരിന്റെയും സുപ്രീംകോടതിയുടെയും മാനദണ്ഡം മറികടന്ന് വാഹനങ്ങൾ രൂപമാറ്റം വരുത്തി ലക്ഷങ്ങൾ തട്ടുന്ന മറ്റ് ചില സംഘങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അന്വേഷണം ഇവരിലേക്കും നീളുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
തട്ടിപ്പ് ഇങ്ങനെ
കൈക്കൂലി വാങ്ങി രൂപമാറ്റം
വരുത്തിയത് 57 വാഹനങ്ങൾ
ഒരു വാഹനത്തിന് ലഭിക്കുക ഏകദേശം 25,000 രൂപ
കൈക്കൂലിയായി ലഭിച്ചത് 15 ലക്ഷം (ജോയിന്റ് ആർ.ടി.ഒയ്ക്ക് മാത്രം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |