മാള: അധിക ജോലി ഭാരവും കടുത്ത മാനസിക സമ്മർദ്ദവും കാരണം വി.ഇ.ഓമാർ ആത്മഹത്യയുടെ വക്കിലെന്ന് കാട്ടി മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം. ഗ്രാമ വികസന വകുപ്പ് മന്ത്രി, വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഗ്രാമവികസന വകുപ്പ് കമ്മിഷണർ എന്നിവർക്കാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസേഴ്‌സിന്റെ കൂട്ടായ്മ നിവേദനം നൽകിയത്. സംസ്ഥാന തലത്തിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെയുള്ളവർ വരെ വാട്‌സ് ആപ് ഗ്രൂപ്പുകൾ രൂപീകരിച്ച് ദിവസവും പലവട്ടം മീറ്റിംഗ് നടത്തുകയാണെന്നും ഓഫീസ് സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും വരെ മീറ്റിംഗുകളുമാണെന്നുമാണ് പ്രധാന പരാതി. മീറ്റിംഗും റിപ്പോർട്ടിംഗും മറ്റുമായി ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദത്തിലാണ്. സംസ്ഥാന തലം മുതൽ താഴെ വരെ മുഴുവൻ ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് നൽകേണ്ട അവസ്ഥയാണ്.
ശുചിത്വ മിഷൻ പോലുള്ള പദ്ധതി പ്രവർത്തനങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ , പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരുടെ പ്രൊജക്ട് റിപ്പോർട്ട് വി.ഇ.ഒ നൽകേണ്ട അവസ്ഥയാണ്. പഞ്ചായത്ത് കാര്യങ്ങൾ എന്ത് കൊണ്ട് നടക്കുന്നില്ല എന്നതിനും റിപ്പോർട്ട് നൽകണം.
അതിദരിദ്രരെ കണ്ടെത്തുന്നതിലെ നിർവഹണ ചുമതല, ലൈഫ് , പി.എം.എ.വൈ ഭവന പദ്ധതി പ്രവർത്തനം തുടങ്ങി നദികളിലേക്ക് ഒഴുകുന്ന മാലിന്യങ്ങളുടെ കണക്കെടുക്കാനും ആക്ഷൻ പ്ലാൻ തയ്യാറാക്കാനും വി.ഇ.ഒ.മാർതന്നെ വേണം. ബ്ലോക്ക് തലത്തിൽ മത്സരമായി കണക്കാക്കി മിക്ക പദ്ധതികളുടെയും നിർവഹണത്തിൽ സമ്മർദ്ദം കൂട്ടുകയാണെന്നുമാണ് പരാതി. സംസ്ഥാനത്ത് 1958 തസ്തികകളിൽ 300 ഓളം ഒഴിവുണ്ടെന്നും കടുത്ത സമ്മർദ്ദത്തിലാണ് പ്രവർത്തനമെന്നുമാണ് പരാതിയിൽ പറയുന്നത്.
മറ്റ് ചുമതലകൾ
തൊഴിലുറപ്പ്, പി.എം.കെ.എസ്.വൈ , എം.കെ.എസ്.പി , ലൈഫ് ഭവന പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഹരിതകർമ്മസേന മേൽനോട്ടം, സാമൂഹിക സുരക്ഷാ പെൻഷൻ അന്വേഷണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |