മാള: സൈക്കിളിൽ പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ഓഫീസിലേക്ക്, മരം ഉപയോഗിക്കാത്ത 400 ചതുരശ്ര അടി വീട്... ഇതാണ് ശ്രീകുമാർ ചലഞ്ച്. പുത്തൻചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ഐരാണിക്കുളം സ്വദേശി ശ്രീകുമാറിനെ ഈ ചലഞ്ചിന് പ്രേരിപ്പിച്ചത് 2018ലെ പ്രളയവും കൊവിഡും ആണ്.
കൊവിഡ് മുതൽ ബുള്ളറ്റ് ഉപേക്ഷിച്ച് സൈക്കിളിലാണ് യാത്ര. രാവിലെ 7.30 ന് ഐരാണിക്കുളത്ത് നിന്ന് ഇറങ്ങിയാൽ 8.30ന് ഓഫീസിൽ എത്തും. ദിവസവും 30 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്ന 41 കാരനായ ശ്രീകുമാറിന് ജീവിതശൈലീ രോഗങ്ങൾ ഇല്ല. ഫാർമസിസ്റ്റായ ശ്രീകുമാർ മരുന്നുകൾ കൊടുക്കുന്നതല്ലാതെ സ്വയം കഴിക്കാറില്ല. സൈക്കിൾ സവാരി തുടങ്ങിയതു മുതൽ ദിവസവും നൂറു രൂപയിലധികം ഇന്ധനച്ചെലവ് ലാഭിക്കുന്നു. ശ്രീകുമാറിൽ നിന്ന് പ്രചോദനം കൊണ്ട് ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്മാരായ ഡെൽഫിയും രഞ്ജിതയും സൈക്കിൾ ചലഞ്ച് ആരംഭിച്ചു. ഇതിനായി സീറോ ഫ്യൂവൽ ചലഞ്ച് എന്ന വാട്സ് ആപ് ഗ്രൂപ്പും ശ്രീകുമാർ തുടങ്ങി. ലോ കാർബൺ ഫുട്പ്രിന്റ് എന്ന ആശയത്തിലാണ് സൈക്കിൾ ചലഞ്ച് നടത്തുന്നത്.
2018ൽ പ്രളയം ബാധിച്ച 50 സെന്റ് പുരയിടത്തിൽ 400 ചതുരശ്ര അടി മാത്രമുള്ള വീട് നിർമ്മിച്ചതും വേറിട്ട ചിന്തയിലാണ്. വെള്ളം കയറാതിരിക്കാൻ തറ നാല് അടിയിലധികം ഉയരത്തിലാണ്. മരം ഉപയോഗിച്ചില്ല. അടുക്കളയും ഒരു മുറിയും മാത്രം. ഇനി പ്രളയം വന്നാലും വീടിനും അതിലുള്ള ഒന്നിനും കേട് വരില്ല. പറമ്പിലെ മരം മുറിക്കാത്തതും ചെറിയ വീട് നിർമ്മിച്ചതും പ്രളയം പഠിപ്പിച്ച പാഠമാണെന്ന് ശ്രീകുമാർ പറയുന്നു.
മലിനീകരണം ഒഴിവാക്കുക, ആഗോളതാപനം ചെറുക്കുക, വരുംതലമുറയ്ക്കായി പ്രകൃതിയെ നിലനിറുത്തുക...ഇതെല്ലാമാണ് ശ്രീകുമാർ നൽകുന്ന സന്ദേശങ്ങൾ.
പ്രളയവും കൊവിഡും നല്ലപാഠം പകർന്നു. അത് പഠിച്ചില്ലെങ്കിൽ പണി കിട്ടും. വ്യത്യസ്തമായി ചിന്തിച്ചാണ് രണ്ട് ചലഞ്ചും ഏറ്റെടുത്തത്.
ശ്രീകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |