തൃശൂർ : ഒരു എയ്ഡ്‌സ് ദിനാചരണം കൂടി കടന്നുവരുമ്പോൾ, ജില്ലയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞു വരുന്നു. കഴിഞ്ഞ വർഷം 83 രോഗികളാണ് ഉണ്ടായത്. ഈ വർഷം നവംബർ 20 വരെ നടത്തിയ പരിശോധനയിൽ 76 രോഗികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
ഇതുവരെ 1561 എയ്ഡ്‌സ് രോഗികളാണ് ചികിത്സയിലുള്ളത്. ഓരോ വർഷം ചെല്ലും തോറും രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 2018 ൽ ജില്ലയിൽ 107 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടൊപ്പം പ്രതിരോധ മരുന്ന് ഫലിക്കുന്നുവെന്നതിന്റെ തെളിവാണ് മരണ സംഖ്യയിൽ വന്നിട്ടുള്ള കുറവ്. 2020 ൽ എയ്ഡ്‌സ് ബാധിച്ച 20 പേർ ജില്ലയിൽ മരണമടഞ്ഞപ്പോൾ നവംബർ 20 വരെയുള്ള കണക്ക് പ്രകാരം 10 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ വർഷം ഇതുവരെ 52 പുരുഷന്മാരെയും 24 സ്ത്രീകളെയുമാണ് രോഗം ബാധിച്ചത്.
ഇതിൽ ആറ് സ്ത്രീകൾ ഗർഭിണികളാണ്. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗ നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം എന്നീ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, മയക്കു മരുന്നു കുത്തിവെയ്ക്കുന്നവർ, ദീർഘദൂര ട്രക്ക് തൊഴിലാളികൾ എന്നി വിഭാഗങ്ങളിലാണ് കൂടുതൽ ബോധവത്കരണ പ്രവർത്തനം നടക്കുന്നത്.
എയ്ഡ്‌സ് ദിനാചരണം
ഇന്ന് വൈകീട്ട് ആറിന് തെക്കേഗോപുര നടയിൽ ദീപം തെളിക്കൽ പരിപാടി നടത്തുമെന്ന് ഡി.എം.ഒ എൻ.എ കുട്ടപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ പത്തിന് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ നടത്തുന്ന പരിപാടി മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യുട്ടി ഡി.എം.ഒ ഡോ. സതീഷ്, പ്രോഗ്രാം ഓഫീസർ ഡോ. സുജ അലോഷ്യസ്, മാസ് മീഡിയ ഓഫീസർ ഹരിത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആകെ രോഗികൾ: 1561
രോഗികളുടെ എണ്ണം താഴേക്ക്
(നാല് വർഷത്തെ കണക്ക്)
2018 - 107
പുരുഷന്മാർ 63
സ്ത്രീകൾ 44
2019 - 86
പുരുഷന്മാർ 56
സ്ത്രീകൾ 29
ട്രാൻസ്‌ജെൻഡർ 1
2020 - 83
സ്ത്രീകൾ 29
പുരുഷന്മാർ 54
2021 നവംബർ 20 വരെ 76
പുരുഷന്മാർ 52
സ്ത്രീകൾ 24
മരണം
2018- 25
2019 -23
2020- 20
2021 നവംബർ ഇരുപത് വരെ 10
പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ബോധവത്കരണം ഫലവത്താകുന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി സ്ത്രീകളിലെ രോഗബാധ കുറഞ്ഞു വരുന്നത്. ലൈംഗിക തൊഴിലാളികൾ വരെ ഫലപ്രദമായ പ്രതിരോധ മാർഗം സ്വീകരിക്കുന്നുണ്ട്.
ഡോ. സുജ അലോഷ്യസ്
ജില്ല എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |