തൃശൂർ : എ.ടി.എമ്മുകളിൽ പണംനിറയ്ക്കാൻ കൊണ്ടുപോകുന്ന കാഷ് വാനുകൾ രൂപംമാറ്റി രജിസ്റ്റർ ചെയ്യാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജോയിന്റ് ആർ.ടി.ഒയ്ക്ക് സസ്‌പെൻഷൻ. തിരുവല്ല ജോയിന്റ് ആർ.ടി.ഒ ബി. ശ്രീപ്രകാശിനെയാണ് വിജിലൻസ് ശുപാർശയനുസരിച്ച് ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ സസ്‌പെൻഡ് ചെയ്തത്. തൃശൂരിൽ ജോയിന്റ് ആർ.ടി.ഒ ആയിരിക്കെയാണ് സംഭവം. ശ്രീപ്രകാശിനെതിരെ വിജിലൻസ് 2 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. 47 പിക്കപ് വാനുകളുടെ നീളവും വീതിയും അനധികൃതമായി കൂട്ടി മൂടിക്കെട്ടിയ നിലയിൽ കാഷ് വാനുകളാക്കി മാറ്റാൻ 25,000 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് ശ്രീപ്രകാശിനെതിരായ പരാതി. 11 ലക്ഷത്തിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ആർ.ടി ഓഫിസിൽ നടത്തിയ റെയ്ഡിൽ 47 വാഹനങ്ങൾക്കും ആർ.സി ബുക്ക് അനുവദിച്ചതിന്റെ രേഖകൾ കണ്ടെത്തി. വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിന് കർശന നിരോധനം നിലനിൽക്കെ 2019ൽ ആയിരുന്നു വിവാദ ഇടപാട്. ക്രമക്കേട് കണ്ടെത്തി 2 വർഷം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തത് അട്ടിമറിക്കുള്ള ശ്രമമാണെന്നാരോപിച്ച് കേരള ടോറസ് ടിപ്പർ അസോസിയേഷൻ സർക്കാരിന് പരാതി നൽകിയിരുന്നു. തുടരന്വേഷണത്തിൽ സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി ഒഴിവാക്കിയാണ് കാഷ് വാനുകൾ രജിസ്റ്റർ ചെയ്തു നൽകിയതെന്നും വിജിലൻസ് കണ്ടെത്തി. തുടർന്ന് ശ്രീപ്രകാശിനെ തിരുവല്ലയിലേക്ക് മാറ്റി. അഴിമതി നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് വിജിലൻസ് 2 കേസുകൾ രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |