ചേർപ്പ് : മുൻ യൂത്ത് കോൺഗ്രസ് നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഷിബു ജോർജ്ജിന് ഇനി സോണിയ തങ്കച്ചൻ ജീവിതസഖി. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിന് സംഭവിച്ച ക്ഷതം മൂലം അരയ്ക്ക് താഴെ തളർന്ന് വീട്ടിൽ വീൽച്ചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന ഷിബു അതിജീവനത്തിന്റെ പര്യായമായാണ് അറിയപ്പെടുന്നത്. ആലുവ സ്വദേശിയായ സോണിയ ബ്യൂട്ടീഷ്യനാണ്. ചേർപ്പ് പള്ളിക്ക് സമീപമുള്ള വീട്ടിൽ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം.
12 വർഷങ്ങൾക്ക് മുമ്പ് അടൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ക്യാംപിൽ വച്ചാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. നീണ്ട വിശ്രമ ജീവിതത്തിനൊടുവിലാണ് പ്രണയ സാഫല്യമായി സോണിയ ഷിബുവിന്റെ ജീവിത സഖിയായി രജിസ്റ്റർ വിവാഹം ചെയ്തത്. ലളിതമാണെങ്കിലും പ്രിയ സുഹൃത്തിന്റെ വിവാഹം ഉറ്റ സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് നടന്നത്. ഷിബുവിന്റെ അമ്മ ജെസി ഷിബുവിനെയും സോണിയയെയും ആശീർവദിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഫോണിലൂടെ ആശംസ അറിയിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ ഇന്നലെ വൈകീട്ട് ഷിബുവിന്റെ വീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. ചേർപ്പ് തണ്ടാശേരി പരേതനായ ജോർജിന്റെയും ജെസിയുടെയും ഇളയ മകനാണ് ഷിബു ജോർജ്. കോൺഗ്രസ് നേതാക്കളായ അഡ്വ. ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയൽ, സി.എൻ. ഗോവിന്ദൻകുട്ടി തുടങ്ങിയവർ വിവാഹത്തിനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |