തൃശൂർ: ഇരിങ്ങാലക്കുടയിൽ രണ്ടുപേർ മദ്യം കഴിച്ച് മരിച്ചതോടെ, ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായുളള പരിശോധനകൾ എക്‌സൈസ് കടുപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിൽ വൻതോതിൽ സ്പിരിറ്റൊഴുക്കും വ്യാജമദ്യനിർമ്മാണവും ഉണ്ടായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ പേരെത്തുകയും കൊവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുകയും ചെയ്തതോടെ ഈ മാസം മദ്യഉപഭാേഗം കൂടുമെന്നാണ് കരുതുന്നത്.
ലോക്ക് ഡൗണിൽ അമിത ലാഭത്തിന് പൈപ്പുകൾ ഘടിപ്പിച്ച് വൻതോതിൽ ചാരായം ഉണ്ടാക്കി സീൽഡ് ബോട്ടിലിലാക്കി ജില്ലയിൽ വിതരണം ചെയ്യുന്നതായി മാസങ്ങൾക്കു മുൻപ് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഒരു ലിറ്ററിന്റെ വെള്ളക്കുപ്പിയിലാണ് ചിലയിടങ്ങളിൽ മദ്യം നിറച്ചിരുന്നത്. ഇരിങ്ങാലക്കുട റേഞ്ചിലും വരന്തരപ്പിള്ളിയിലുമെല്ലാം ഇത്തരം സംഘങ്ങളെ പിടികൂടിയിരുന്നു. ജില്ലയുടെ എല്ലാ ഭാഗത്തേക്കും ഇത്തരം മദ്യം വിതരണം ചെയ്യുന്നുണ്ട്. നിർമ്മാണ കേന്ദ്രത്തിന് സമീപമുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യാറില്ല. മദ്യനിർമ്മാണം പുറത്ത് അറിയാതിരിക്കാനാണിത്.
സ്വന്തം ആവശ്യത്തിന് വീടുകളിൽ ചാരായം വാറ്റുന്നവരും ഈയിടെ പിടിയിലായിരുന്നു. വാറ്റിന് സാദ്ധ്യതയേറിയ മലയോര, വന മേഖലകളിൽ എക്‌സൈസ് നിരീക്ഷണം ശക്തമാണെങ്കിലും നഗരങ്ങളിൽ പോലും വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മേയിൽ ചാവക്കാട്ട് വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചിരുന്നു.
ഇരിങ്ങാലക്കുടയിൽ രണ്ടു പേർ മരിച്ചത് വ്യാജമദ്യം കഴിച്ചിട്ടാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തിന് സാക്ഷികളില്ല. വ്യാജമദ്യമായിരുന്നെങ്കിൽ കൂടുതൽ പേർക്ക് അസ്വസ്ഥകൾ ഉണ്ടാകുമായിരുന്നു. അതിനാൽ വ്യാജമദ്യമല്ലെന്നു തന്നെയാണ് എക്‌സൈസിന്റെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. കഴിച്ച ദ്രാവകത്തിൽ ഫോർമാലിന്റെ അംശമുണ്ടെന്നും സ്ഥിരീകരീക്കാത്ത റിപ്പോർട്ടുണ്ട്.
മരിച്ച യുവാക്കളുടെ വീടും ചുറ്റുപാടും അന്വേഷിച്ചിരുന്നു. എന്നാൽ വ്യാജമദ്യമാണെന്ന് പറയാവുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ വന്ന ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂ. എന്തായാലും വ്യാജമദ്യത്തിനെതിരായുളള നടപടികൾ ശക്തമാക്കും. ക്രിസ്മസിനും പുതുവർഷത്തിനും മുന്നോടിയായി സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകും.
- പ്രേംകൃഷ്ണ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആമ്പല്ലൂരിൽ നിന്ന് സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയ 2,450 ലിറ്റർ സ്പിരിറ്റ് ആലപ്പുഴ ജില്ലയിൽ വരെ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് വ്യക്തമായിരുന്നു. സ്പിരിറ്റുമായി പിടിയിലായത് വൻ അബ്കാരി കുറ്റവാളികളായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമുള്ള നിരവധി വ്യാജമദ്യ നിർമ്മാതാക്കളും കള്ളുഷാപ്പുകാരും സ്പിരിറ്റിന് ബന്ധപ്പെട്ടിരുന്നതിന്റെ വിവരം ലഭിച്ചത്. ടാങ്കർ ലോറിയിൽ സ്പിരിറ്റ് കടത്തിയതിനും വ്യാജ മദ്യ നിർമ്മാണം ഉൾപ്പെടെയുളള കുറ്റകൃത്യങ്ങൾക്കും പലതവണ പിടിക്കപ്പെട്ട ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നിരവധി പേർ നിരീക്ഷണത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |