തൃശൂർ: മഹാഭാരതത്തിലെ അംബയുടെ കഥ രണ്ട് വർഷം മുൻപാണ് കലാമണ്ഡലം സംഗീതയുടെ മനസ്സിൽ കൊണ്ടത്. അംബ നേരിട്ട തിരസ്കാരങ്ങളും തിക്താനുഭവങ്ങളും സ്വാധീനിച്ചപ്പോൾ ആ കഥ കൂടിയാട്ട രൂപത്തിൽ മനസിലെത്തി. സ്വപ്നം യാഥാർത്ഥ്യമാക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് അംബയെക്കുറിച്ച് സംസ്കൃത നാടകമില്ലെന്ന് അറിഞ്ഞത്.
കേന്ദ്രീയ സംസ്കൃത വിദ്യാപീഠം പുറനാട്ടുകര ക്യാമ്പസ് ഡയറക്‌ടറായ പ്രൊഫ. എണ്ണാഴി രാജനെ സമീപിച്ച് നാടകം എഴുതിത്തരാൻ അഭ്യർത്ഥിച്ചു.
മഹാകവി കാളിദാസനെ നായകനാക്കി നാടകം എഴുതിയിട്ടുള്ള അദ്ദേഹം സമ്മതിച്ചു. അങ്ങനെ 'അംബാ പ്രശസ്തി'യെന്ന അംബയെക്കുറിച്ചുള്ള ആദ്യ സംസ്കൃത നാടകവും കൂടിയാട്ടവുമായി.
കൂടിയാട്ടത്തിൽ സ്ത്രീ കഥാപാത്രത്തിന് വേണ്ട സംസ്കൃതത്തിൻ്റെ വകഭേദമായ പ്രാകൃതഭാഷ രചിച്ചത് രാജൻ്റെ സഹ പ്രവർത്തകൻ ഇ.ആർ നാരായണനാണ്. കൂടിയാട്ടം ചിട്ടപ്പെടുത്തിയതും അംബയായി അരങ്ങിലെത്തുന്നതും സംഗീതയാണ്. തൃശൂർ തെക്കെ മഠത്തിൽ നാളെ (വെള്ളി) വെെകിട്ട് 5.30ന് പുറപ്പാടും 4, 5 തീയതികളിൽ വെെകിട്ട് ആറിന് നിർവഹണവും നടക്കും. മൂന്നാം ഘട്ടം ഏപ്രിലിൽ.
16 വർഷമായി കൂടിയാട്ടം കലാകാരിയാണ് സംഗീത. കലാമണ്ഡലം രാമ ചാക്യാരാണ് ഗുരു. മാർഗി സതി, ഉഷ നങ്ങ്യാർ, കലാമണ്ഡലം ഗിരിജ എന്നിവരിൽ നിന്നും കൂടുതൽ പഠിച്ചു. കൂടിയാട്ട പ്രചാരണത്തിന് ചെറുതുരുത്തി കയ്പഞ്ചേരിയിൽ ക്രിയാ നാട്യശാല തുടങ്ങി. മിഴാവ് വാദകൻ കലാമണ്ഡലം രതീഷ് ഭാസാണ് ഭർത്താവ്. മകൻ ഗൗതമൻ.
പ്രാചീന സംസ്കൃത നാടക രൂപമായ കൂടിയാട്ടം യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്. അഭിനയത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് 'അഭിനയത്തിൻ്റെ അമ്മ'യെന്ന് വിളിക്കപ്പെടുന്നു. പണ്ട് 41 ദിവസം വരെ അവതരിപ്പിച്ചിരുന്നു.
കാശി രാജാവിൻ്റെ മകളാണ് അംബ. സഹോദരിമാരായ അംബിക അംബാലിക എന്നിവർക്കൊപ്പം ഭീഷ്മർ, സഹോദരൻ വിചിത്രവീര്യനു വേണ്ടി സ്വയംവര മണ്ഡപത്തിൽ നിന്ന് അപഹരിച്ചു. സ്വാല്വനോട് പ്രണയമുണ്ടെന്നറിഞ്ഞ് വിട്ടയച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. നിത്യ ബ്രഹ്മചാരി ആയതിനാൽ ഭീഷ്മരും സ്വീകരിച്ചില്ല. കുപിതയായ അംബ ഭീഷ്മരോട് പ്രതികാരം ചെയ്യാനായി പരശുരാമനെ സമീപിക്കുന്നത് വരെയുള്ള ഭാഗമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
ശക്തമായ കഥാപാത്രമാണ് അംബ. നിർവഹണം മാത്രമായി ചെയ്യാമെന്നാണ് കരുതിയത്. പിന്നീട് കൂടിയാട്ട ഘടനയിൽത്തന്നെ അവതരിപ്പിക്കാൻ തീരുമാനിച്ചു. ചിട്ടപ്പെടുത്തുമ്പോഴുള്ള അനുഭവം വലുതായിരുന്നു.
- കലാമണ്ഡലം സംഗീത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |