തൃശൂർ: നാല് പതിറ്റാണ്ട് തികയുന്ന തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ സമഗ്രവികസനത്തിനായി പത്തുവർഷത്തിനുള്ളിൽ ചെയ്യാനുളള വികസന സമീപന രേഖയ്ക്ക് ആരോഗ്യമന്ത്രിയുടെ കൈയ്യടി. കേരളത്തിലെ ഗവ. മെഡിക്കൽ കോളേജുകളിൽ അടുത്ത അഞ്ചു വർഷത്തിനുളളിൽ വരുത്തേണ്ട വികസനപ്രവർത്തനങ്ങളെക്കുറിച്ചുളള ആലോചനകൾ നടക്കുമ്പോഴാണ് തൃശൂർ മെഡിക്കൽ കോളജ് അലുമ്‌നി അസോസിയേഷന്റെ ബൃഹദ് പദ്ധതിയും സമീപന രേഖയും മന്ത്രി വീണ ജോർജ്ജിന് കൈമാറുന്നത്.
തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഈ സമീപനരേഖയെ മന്ത്രി പ്രശംസിക്കുകയും ചെയ്തു. അതിനാൽ ഈ സമീപനരേഖയിൽ നിന്നുളള വിശദാംശങ്ങൾ ഉൾക്കൊളളിച്ചുള്ള വികസനപരിപാടികൾ മറ്റ് മെഡിക്കൽ കോളേജുകളിൽ നടപ്പാക്കിയേക്കും. മുൻ മന്ത്രി സി. രവീന്ദ്രനാഥ് അടക്കമുളള വിദഗ്ദ്ധർ തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ വികസനചർച്ചകളിൽ പങ്കാളികളാകുന്നുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും രേഖ സമർപ്പിച്ചിട്ടുണ്ട്. മോളിക്യുലാർ ഡയഗ്‌നോസിസ് സെന്റർ, സ്‌പോർട്‌സ് ഫിസിയോളജി തുടങ്ങിയ നൂതന കോഴ്‌സുകൾ ആരംഭിക്കണമെന്ന നിർദേശങ്ങളും സമീപനരേഖയിലുണ്ട്. രോഗികൾക്ക് ആധുനികവും സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നതിൽ ഊന്നൽ നൽകുന്നുമുണ്ട്.
ഏപ്രിൽ ഒന്നിന് 40-ാം വാർഷികത്തിന് തുടക്കമിടുമ്പോൾ ആരോഗ്യമന്ത്രി അടക്കമുള്ളവർ മെഡിക്കൽ കോളേജിലെത്തും. ഒരു വർഷം നീളുന്ന പരിപാടികളുമുണ്ടാകും. അതിനിടെ എം.പി, എം.എൽ.എമാർ, മറ്റ് വിദഗ്ദ്ധർ തുടങ്ങിയവർക്കും വികസനരേഖ കൂടുതൽ ചർച്ചകൾക്കായി സമർപ്പിക്കും. പശ്ചാത്തല വികസനം, ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളും രോഗികളും ജനപ്രതിനിധികളുമെല്ലാം എന്ത് പ്രതീക്ഷിക്കുന്നുവെന്നത് സർക്കാരിനെ ധരിപ്പിക്കാനാണ് ലക്ഷ്യം. ഉദ്ഘാടനം വെറും ചടങ്ങുകളിൽ ഒതുക്കാതെ, കേരളത്തിന്റെ തന്നെ അഭിമാനമായ കാമ്പസാക്കാനാണ് പൂർവ വിദ്യാർത്ഥികളുടെ ശ്രമം. മെഡിക്കൽ കോളേജിലെ പ്രധാന സ്ഥാനങ്ങളിലുളളവരിൽ നിരവധി പേർ ഇവിടെ പഠിച്ചവർ തന്നെയാണ്. അതുകൊണ്ടു തന്നെ പതിറ്റാണ്ടുകൾക്കു മുൻപുള്ള വികസനകാഴ്ചപ്പാടുകൾക്കാണ് രൂപം നൽകിയത്.
തൃശൂർ മെഡിക്കൽ കോളേജിൻ്റെ വികസനം സംബന്ധിച്ച് നടക്കാവുന്ന കാര്യങ്ങൾ മാത്രമാണ് ഈ വികസനരേഖയിലുളളത്. ഒന്നും വെറും സ്വപ്നങ്ങളല്ല. കോളേജ് തൃശൂരിൽ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾ ചിട്ടയായി നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.
-ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ് , മുളങ്കുന്നത്തുകാവ്
( കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |