SignIn
Kerala Kaumudi Online
Thursday, 25 April 2024 8.07 PM IST

പെങ്ങളെ പടിയിറക്കാൻ പൊന്ന് വേണം; സഫലമാകാതെ വിപിൻ വിട ചൊല്ലി

1
കരഞ്ഞ് തീരാതെ... തൃശൂർ കുണ്ടുക്കാട് സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന അമ്മ ബേബി.

തൃശൂർ: വരന്റെ വീട്ടുകാർ പൊന്നൊന്നും ചോദിച്ചില്ലെങ്കിലും പെൺകുട്ടിയെ മറ്റൊരു വീട്ടിലേക്ക് അയക്കുമ്പോൾ ഒരു തരി പൊന്നെങ്കിലും വേണ്ട..? അമ്മ ബേബിയും,​ മകൻ വിപിനും ഈ ചിന്തയിലായിരുന്നു. അതിനായുള്ള നെട്ടോട്ടത്തിലായിരുന്നു വിപിൻ. മുട്ടാത്ത വാതിലുകളില്ല,​ ഈടായി നൽകാനുള്ളത് ഒരു തുണ്ട് ഭൂമി മാത്രം.

ബാങ്ക് വായ്പയ്ക്കുള്ള ഈടിന് മൂന്ന് സെന്റെങ്കിലും വേണം,​ പിന്നെ ആശ്രയം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ മാത്രം. കടം കയറി കിടപ്പാടം പോകട്ടെ,​ എന്നാലും പെങ്ങളെ മാന്യമായി പടിയിറക്കണം. ഒടുവിൽ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ ഒരു കയറിലൊതുങ്ങി ആ യുവാവിന്റെ ജീവിതം.

അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ എത്തിച്ച് പണം വാങ്ങിവരാമെന്ന് അറിയിച്ചാണ് ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപൂട്ട് വീട്ടിൽ വാസുവിന്റെ മകൻ വിപിൻ ഇറങ്ങിയത്. മകൻ ഇപ്പോൾ വരുമെന്ന് കരുതി അത്യാവശ്യം വേണ്ട സ്വർണം തെരഞ്ഞെടുത്ത് കാത്തിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും വരാതിരുന്നപ്പോൾ ഫോൺ വിളിച്ചു. എന്നിട്ടും വിവരമില്ലാതിരുന്നപ്പോൾ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയിൽ കണ്ടത്. അഞ്ച് വർഷം മുമ്പാണ് അച്ഛൻ വാസു,​ വിപിന്റെ ചുമലിൽ കുടുംബഭാരം ഏൽപ്പിച്ച് വിട പറഞ്ഞത്. തുടർന്ന് വിപിനും സഹോദരി വിദ്യയും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയത്.

കൊവിഡ് കാലത്ത് സൂപ്പർമാർക്കറ്റിലെ ജോലി വിപിന് നഷ്ടമായി. ഇതിനിടെയാണ് സഹോദരിക്ക് വിവാഹാലോചന വന്നതും ഉറപ്പിച്ചതും. വിവാഹ ശേഷം തിരുവനന്തപുരത്ത് ജോലി ശരിയായിട്ടുണ്ടെന്നും പോകുമെന്നും സുഹൃത്തുക്കളോട് വിപിൻ പറഞ്ഞിരുന്നു. നിരവധി പേരാണ് പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.

കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ് എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.

സഹായ ഹസ്തവുമായി നിരവധി പേർ
ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം താത്കാലികമായി മാറ്റിവച്ചെങ്കിലും വിവാഹച്ചെലവിന് നിരവധി പേർ സഹായം വാഗ്ദാനം ചെയ്തു. ചെമ്പുക്കാവ് സേക്രഡ് ഹാർട്ട് പള്ളി വികാരി 25000 രൂപ നൽകാമെന്ന് വിപിന്റെ അയൽവാസി കൂടിയായ രാജൻ പല്ലനെ വിളിച്ച് അറിയിച്ചു. നഗരത്തിലെ നിരവധി പ്രമുഖരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.