അതിരപ്പിള്ളി: മലകളാൽ ചുറ്റപ്പെട്ട അതിരപ്പിള്ളിയിൽ ആനകളും ശല്യവും പുതുമയല്ല. എന്നാൽ വീട്ടുമുറ്റത്ത് സ്ഥിരമായി ഒരു കൊമ്പൻ നിലയുറപ്പിച്ചാലോ, അതും അനക്കമില്ലാതെ. വെറ്റിലപ്പാറയിലെ മാമ്പിള്ളി രാമൃകൃഷ്ണന്റെ വീട്ടുമുറ്റത്താണ് ഇനിയൊരിക്കലും നീങ്ങാത്ത കരിവീരന്റെ നിൽപ്പ്.
ഏഴര അടി ഉയരമുള്ള ഇവൻ ആരെയും ഉപദ്രവിക്കില്ല. എത്രകാലം വേണമെങ്കിലും ഇങ്ങനെ ഒരിടത്ത് നിൽക്കും.ആറ് മാസക്കാലത്തെ രാമകൃഷ്ണന്റെ കരവിരുതും കഠിന പ്രയത്‌നവുമാണ് ഈ കോൺക്രീറ്റ് ആന. സിമന്റും കമ്പികൾ കൊണ്ടും വാർത്തെടുത്ത നിശ്ചല ആനയ്ക്ക് പേര്, അർജ്ജുനൻ.
ദിനോസർ, ചീങ്കണ്ണി തുടങ്ങിയ കരകൗശല വസ്തുക്കൾ നിർമ്മിച്ച് വിൽപ്പന നടത്തിയ രാമകൃഷ്ണന് വീട്ടുമുറ്റത്ത് ഒരാന വേണമെന്ന് മോഹമാണ് ഇതോടെ പൂവണിഞ്ഞത്. ഒരു ടൺ ഭാരമുള്ള കൊമ്പനെ അവിടെ നിന്ന് മാറ്റുക ശ്രമകരം. വിൽക്കാനുദ്ദേശിച്ചല്ല ആനയെ നിർമ്മിച്ചതെന്ന് രാമകൃഷ്ണൻ പറയുന്നു.
സിമന്റിനും കമ്പിക്കും പുറമെ മണൽ ഗ്രാവൽ തുടങ്ങിയ വസ്തുക്കളും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. വാൽ, തുമ്പിക്കൈ, കൊമ്പ് എന്നിവയെല്ലാം 63കാരനായ രാമകൃഷ്ണൻ തന്നെയാണ് നിർമ്മിച്ചത്. പേരമകനായ വിഷ്ണുവും സഹായിക്കാനുണ്ടായിരുന്നു. ഏണിയിലേറി ആനപ്പുറത്തു കയറിയിരിക്കുമ്പോൾ രാമകൃഷ്ണന്റെ മുഖത്ത് ഗജകേസരി യോഗത്തിന്റെ അഭിമാനം.
25,000 രൂപയാണ് ആകെ ചെലവ്. അതിരപ്പിള്ളി റിസോർട്ടിലെ ജീവനക്കാരനായ രാമകൃഷ്ണന് കലാപാരമ്പര്യമൊന്നും ഇല്ലെങ്കിലും സ്വന്തം വൈഭവത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബവീട്ടിൽ മക്കളുടെ വിവാഹശേഷം വയോധക ദമ്പതികൾ മാത്രമാണുള്ളത്.
കോൺക്രീറ്റിൽ ഒരു കുതിര നിർമ്മിക്കണമെന്നാണ് ഇനി ആഗ്രഹം. ഇപ്പോൾ നിർമ്മിച്ച ആനയെ വലരും വിലയ്ക്ക് ചോദിക്കുന്നുണ്ട്. എന്നാൽ ഇത് വിൽക്കാനുള്ളതല്ല.
- രാമകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |