തൃശൂർ : കെ - റെയിലിനെതിരെ പ്രതിഷേധവുമായി ഭൂമിയും വീടും നഷ്ടപ്പെടുന്നവരും പരിസ്ഥിതി പ്രവർത്തകരുമടക്കം നൂറുക്കണക്കിന് പേരുടെ സംഗമം. ഇന്നലെ തൃശൂർ റീജ്യണൽ തിയേറ്ററിൽ നടന്ന ഇരകൾക്കൊപ്പം പരിപാടിയിലാണ് ഇവരുടെ സജീവ പങ്കാളിത്തമുണ്ടായത്.
കെ- റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജനവിരുദ്ധമായ ഇത്തരം നടപടികൾ ഇടത് സർക്കാരിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. വിശദമായ പദ്ധതി രേഖ നിയമസഭയിൽ വയ്ക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. 20,000ൽ അധികം പേർക്ക് വീട് നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നതെന്നും ഇവർ പറഞ്ഞു. മേധാ പട്കർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.
ഓരോ ജില്ലകളിലും വനിതാ സമിതികൾക്കും രൂപം നൽകി.
എല്ലാ ജില്ലകളിലും സമിതി
കെ - റെയിൽ കടന്നുപോകുന്ന എല്ലാ ജില്ലകളിലും വിരുദ്ധ സമിതികൾ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി. സ്ത്രീകളടക്കമുള്ളവരെ രംഗത്തിറക്കി പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സമരസമിതി. റെയിലിനായി സ്ഥലമെടുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച് കല്ലുകൾ പിഴുതെറിയുന്നത് അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് സമര സമിതി. ഇതിനോടകം തന്നെ തൃശൂർ ജില്ലയിലടക്കം വിവിധ സ്ഥലങ്ങളിലേറ്റെടുത്ത സ്ഥലങ്ങളിൽ സ്ഥാപിച്ച കല്ലുകൾ ഭൂഉടമകളും മറ്റും പിഴുത് മാറ്റിയിരുന്നു. കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളും സമരരംഗത്തുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത്, യുവകലാസാഹിതി തുടങ്ങിയ സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്.
മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
തൃശൂർ : കെ - റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മേധാ പട്കർ. തൃശൂരിൽ കെ - റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ഇരകൾക്കൊപ്പം എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
റോഡിലെ തിക്കും തിരക്കും കുറയ്ക്കും എന്ന അവകാശവാദത്തിന്റെ മാത്രം പേരിൽ ഇത്രമേൽ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഒരു പദ്ധതിയെ എങ്ങനെ ഹരിത പദ്ധതിയെന്ന് വിളിക്കാനാകും.
മുഖ്യമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. പശ്ചിമ ഘട്ടത്തെ നശിപ്പിക്കുന്ന പദ്ധതി എങ്ങനെയാണ് ഹരിത പദ്ധതി ആകുകയെന്ന് മുഖ്യമന്ത്രി വിശദമാക്കണം. ജനങ്ങൾക്കായുള്ള പദ്ധതികൾ ജനങ്ങളുടെ സമ്മത പ്രകാരമാണ് നടത്തേണ്ടത്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിനെതിരെ നേടിയ ഹരിത ട്രൈബ്യൂണൽ വിധി ഇരകളുടെ വിജയമാണെന്നും അവർ പറഞ്ഞു. കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജീവൻ, എസ്.പി. രവി, എം.പി സുരേന്ദ്രൻ, ശരത് ചേലൂർ, സംസ്ഥാന ചെയർമാൻ എം.പി .ബാബുരാജ്, ടി.ടി. ഇസ്മായിൽ, മഞ്ജുഷ, മരിയ എന്നിവർ സംസാരിച്ചു. സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ്, സന്തോഷ് പടനിലം, ജോൺ പെരുവന്താനം, ശരണ്യരാജ്, ശിവദാസ് മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |