തൃശൂർ: കടപ്പുറം പഞ്ചായത്തിലെ സുനാമിക്കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന 19 വീടുകളിൽ മുൻഗണനാ ലിസ്റ്റിൽ നിന്ന് താമസക്കാരെ കണ്ടെത്തി പാർപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ. അതിനായി അറ്റകുറ്റപ്പണികൾ ഉടൻ ചെയ്യണമെന്ന് കളക്ടർ പഞ്ചായത്തിനോട് നിർദ്ദേശിച്ചു.
സുനാമിക്കോളനിയിലെ വീടുകളിൽ താമസിക്കുന്നവർ സ്ഥലം ഒഴിഞ്ഞു പോയി തങ്ങൾക്ക് ലഭിച്ച വീടുകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സ്ഥലം എം.എൽ.എ എൻ.കെ അക്ബർ വിഷയം കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
പുതിയ ആളുകളെ താമസിപ്പിക്കാനുള്ള പ്രവർത്തനം അടുത്ത ആഴ്ചകളിൽത്തന്നെ ആരംഭിക്കണമെന്നും നിലവിൽ ആൾത്താമസമുള്ള 43 വീടുകളുടെ ഉടമസ്ഥർക്ക് മറ്റ് വീടുകളുണ്ടോയെന്ന് പരിശോധിക്കാനും നിർദ്ദേശിച്ചു. കോളനിയിൽ നിന്ന് താമസം മാറിപ്പോയവരുടെ സ്ഥിതി വിവരം അന്വേഷിക്കാനും പ്രദേശത്ത് മണ്ണ് പരിശോധന നടത്തി കൂടുതൽ പേരെ പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കാനുമുള്ള സജ്ജീകരണ പ്രവർത്തനവും നടത്തും. 20 ദിവസത്തിനകം നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |