ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. മുപ്പത് ദിവസമായി നടന്നുവന്ന വിളക്കാഘോഷങ്ങൾ ഇന്ന് സമാപനമാകും. ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ഇന്ന്. കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും.
രാവിലെ പത്തിന് പരയ്ക്കാട് തങ്കപ്പ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളം അകമ്പടിയാകും. സന്ധ്യയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയും അവിടെ നിന്ന് ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പും ഉണ്ടാകും.
ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ദശമി വിളക്ക് നെയ് വിളക്കായി ആഘോഷിച്ചു. ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയായിരുന്നു വിളക്കാഘോഷം. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. ഉച്ചതിരിഞ്ഞ് കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും പരയ്ക്കാട് ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി.
സന്ധ്യക്ക് ഡബിൾ കേളിയുമുണ്ടായി. വിളക്കാഘോഷത്തിന്റെ ഭാഗമായി നാരായണാലയത്തിൽ സാധുക്കൾക്ക് അന്നദാനം, നാരായണീയ പാരായണം , കുട്ടികൾക്ക് മധുരപലഹാര വിതരണം എന്നിവയുണ്ടായി. പതിനഞ്ച് ദിനരാത്രങ്ങളായി മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവം ഏകാദശി ദിവസമായ ഇന്ന് രാത്രി പത്തോടെ സമാപിക്കും. ദശമി ദിവസമായ ഇന്നലെ പുലർച്ചെ തുറന്ന ക്ഷേത്ര നട ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് അടക്കുക. പിന്നീട് വൈകിട്ട് 3.30 ന് മാത്രമേ ക്ഷേത്ര നട തുറക്കൂ. ദശമി ദിവസമായ ഇന്നലെ രാവിലെ മുതൽ ക്ഷേത്ര നഗരിയിൽ അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏകാദശിവ്രതം നോറ്റെത്തുന്ന ഭക്തർ നാളെ രാവിലെ ദ്വാദശി പണം സമർപ്പിച്ചാണ് മടങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |