തൃശൂർ: കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമാന്വേഷണത്തിനായി കമ്മിഷണർ ഓഫീസിൽ നിന്ന് തുടങ്ങിയ ഫോൺ വിളി വിത്ത് പാകിയത് പൊലീസുകാരുടെ ക്ഷേമത്തിനായുള്ള 'സീഡ്' (സെന്റർ ഫോർ എംപ്‌ളോയീസ് എൻഹാൻസ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ്) എന്ന പദ്ധതിക്ക്.
2020 ജൂലായിലാണ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശ പ്രകാരം കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പ്രശ്‌നങ്ങളറിയാൻ ഫോൺവിളി തുടങ്ങിയത്. പിന്നീട് വിവിധ ആവശ്യങ്ങൾക്കായി പൊലീസുകാർ കമ്മിഷണർ ഓഫീസിലേക്ക് വിളിക്കാൻ തുടങ്ങി. പ്രശ്‌നങ്ങൾ പങ്കുവച്ചു. അവ രേഖപ്പെടുത്തി നടപടിയെടുക്കാൻ കമ്മിഷണർ നിർദ്ദേശിച്ചു. അങ്ങനെ ജില്ലയിലെ പൊലീസുകാരുടെ സഹായ കേന്ദ്രം സജീവമായി. മാതൃകാപരമായ ഈ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കാൻ അന്നത്തെ ഡി.ജി.പി ലോക് നാഥ് ബഹ്റ ഉത്തരവിട്ടു.
ശമ്പളം, അവധി, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതി ലഭിച്ചത്. ലീവ് സെറ്റിൽ ചെയ്താലേ ബന്ധപ്പെട്ട മാസത്തെ ശമ്പളം കിട്ടൂ. സ്ഥലം മാറി വന്നവരുടെ രേഖകൾ പുതിയ ഓഫീസിൽ എത്താനുള്ള കാലതാമസത്തെക്കുറിച്ചും പരാതികൾ ലഭിച്ചു. സർവീസ് ബുക്ക്, പെൻഷൻ സേവനങ്ങൾ ചെയ്തു കൊടുക്കുന്ന സംസ്ഥാനത്തെ ഏക പൊലീസ് ഏജൻസിയാണ് സീഡ്.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവർക്ക് ഭക്ഷണം, വെള്ളം തുടങ്ങിയവ എത്തിച്ചു കൊടുത്തു. ജീവിത ശൈലി രോഗങ്ങൾ തടയാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകി. യോഗ ക്‌ളാസും നൈപുണ്യ വികസന സെമിനാറും നടത്തി. പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് ചികിത്സാ സൗകര്യമൊരുക്കി. കുട്ടികളുടെ ആരോഗ്യ, വിദ്യാഭ്യാസ വികസനത്തിന് ബോധവത്കരണവും കൗൺസലിംഗും ഓണാഘോഷവും നടത്തി. സമ്മർദ്ദം ലഘൂകരിക്കാൻ 'മൃദുഭാവേ' എന്ന പരിപാടി നടത്തി. പ്രഗത്ഭർ ക്‌ളാസെടുത്തു.
സീഡ് നല്ല പ്രതികരണമുണ്ടാക്കി. കമ്മിഷണർ കാണിച്ച താത്പര്യമാണ് പ്രചോദനം. തങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ഇടമുണ്ടെന്ന് പൊലീസുകാർക്ക് ബോദ്ധ്യമായി. നന്നായി ജോലി ചെയ്യുക, ക്ഷേമകാര്യങ്ങൾക്ക് സീഡ് ഉണ്ട് എന്നതാണ് കാഴ്ചപ്പാട്.- കെ. സന്തോഷ് കുമാർ, സബ് ഇൻസ്‌പെക്ടർ (കോ ഓർഡിനേറ്റർ, സീഡ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |