തൃശൂർ : വിലക്കയറ്റം മൂലം ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലായിരിക്കേ മുരിങ്ങയിലയും, ചേമ്പിൻ തണ്ടും, പപ്പായയും തേടി അദ്ധ്യാപകർ രക്ഷിതാക്കളുടെ അടുത്തേക്ക്. ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കാൻ പി.ടി.എയുടെയും മാതൃ സമിതികളുടെയും യോഗത്തിലാണ് ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന അപേക്ഷയുമായി അദ്ധ്യാപകരെത്തുന്നത്.
പച്ചക്കറിക്ക് പുറമേ പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അമ്പത് രൂപയിൽ കുറവുള്ള പച്ചക്കറികൾ ലഭിക്കാത്ത സ്ഥിതിയാണ്. ഉച്ചക്കഞ്ഞിക്കുള്ള ഫണ്ട് വർദ്ധിപ്പിക്കണമെന്ന മുറവിളി ഇതുവരെയും ചെവികൊണ്ടിട്ടില്ല.
ഒന്നു മുതൽ 150 വരെ കുട്ടികൾക്ക് ഒരാൾക്ക് പ്രതിദിനം എട്ട് രൂപയാണ് സർക്കാർ നൽകുന്നത്. 151 മുതൽ 500 വരെ ഏഴും 501 ന് മുകളിൽ കുട്ടികൾക്ക് ആറ് രൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. നിലവിൽ അദ്ധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്നാണ് ഉച്ചക്കഞ്ഞിക്ക് ആവശ്യമായ തുക നൽകുന്നത്. പല സ്‌കൂളിലും കുട്ടികളെ പിടിച്ച് നിറുത്താൻ സ്‌കൂൾ ബസുകളുടെയും മറ്റും ഫീസിന്റെ പകുതി അദ്ധ്യാപകരാണ് വഹിക്കുന്നത്. ഡിവിഷൻ നഷ്ടപ്പെട്ട് ജോലി പോകാതിരിക്കാൻ പരമാവധി കുട്ടികളെയെത്തിക്കാനാണ് ഇത്തരം സൗകര്യം നൽകുന്നത്.
ഇതിനിടയിലാണ് ഉച്ചക്കഞ്ഞി വിതരണത്തിനും ഫണ്ട് നൽകേണ്ട സ്ഥിതിയെന്ന് അദ്ധ്യാപകർ പറഞ്ഞു. ചിലയിടങ്ങളിൽ പി.ടി.എകളുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണം മുടങ്ങാതെ നൽകുന്നത്. അരി, ചെറുപയർ, പയർ എന്നിവ മാവേലി സ്റ്റോറിൽ നിന്നും സബ്‌സിഡിയോടെ ലഭിക്കും. ഇതോടൊപ്പം പാലും മുട്ടയും നൽകണം. ഒരു ലിറ്റർ പാലിന് 55 രൂപയാണ് വില. ഒരു മുട്ടയ്ക്ക് നാല് രൂപയും. നേരത്തെ നാല് പാദങ്ങളിലായി മുൻകൂട്ടി നൽകിയിരുന്ന തുകയാണ് സ്‌കൂൾ തുറന്ന് മൂന്ന് ആഴ്ച പിന്നിട്ടിട്ടും ലഭിക്കാത്തത്.
കുട്ടികൾ മുഴുവനുമെത്തിയാൽ പ്രതിസന്ധി
954 സ്‌കൂളിലായി 2,41,953 കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ആയിരത്തിലധികം കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂളിൽ 50 മുതൽ 60 ശതമാനം വരെ വിദ്യാർത്ഥികൾ മാത്രമേ വരുന്നുള്ളൂ. മുഴുവൻ കുട്ടികളുമെത്തിയാൽ പ്രതിസന്ധി വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |