തൃശൂർ: കുതിരാൻ രണ്ടാം ടണലിന്റെ പണി 95 ശതമാനവും പൂർത്തിയായി. മുകൾ ഭാഗത്തെ കോൺക്രീറ്റിംഗ് കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. റോഡ് കോൺക്രീറ്റിംഗും കഴിഞ്ഞു. ഇലക്ട്രികൽ ജോലികളാണ് നടക്കുന്നത്. ടണലിന് മുകളിൽ അഞ്ചിടങ്ങളിലായി 10 എക്‌സ് ഹോസ്റ്റ് ഫാനുകൾ ഘടിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
സി.സി.ടി.വി, സെർവർ എന്നിവ ഘടിപ്പിക്കുന്ന ജോലിയും ബാക്കിയുണ്ട്. ഒന്നാം ടണലിലേത് പോലുള്ള പ്രവേശന ദ്വാരം രണ്ടാം ടണലിലും നിർമ്മിക്കും. ഇതിന്റെ പണി തുടങ്ങി. പാലക്കാട് റോഡിലേക്ക് പ്രവേശിക്കാനുള്ള പാലത്തിന്റെ കൈവരികളിൽ വെള്ളയടിച്ചു. പാലത്തിന്റെ അഗ്രഭാഗം മണ്ണിട്ട് റോഡുമായി ബന്ധിപ്പിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. ഇതോടൊപ്പം വില്ലൻവളവ് നിവർത്തുകയും ചെയ്യും. അപകട സാദ്ധ്യത കുറയ്ക്കാനും വാഹനങ്ങൾക്ക് എളുപ്പം കടന്നുപോകാനും സൗകര്യമാകും വിധമാണ് വളവ് നിവർത്തുന്നത്. ഈ മാസാവസാനം രണ്ടാം ടണൽ നിർമ്മാണം പൂർത്തിയാകുമെന്ന് കമ്പനി അധികൃതർ പറയുന്നു.
വൈകിട്ട് കുരുക്ക്
അതേസമയം തൃശൂർ ഭാഗത്ത് നിന്നുള്ള അപ്രോച്ച് റോഡ് നിർമ്മാണം സംബന്ധിച്ച് ധാരണയായിട്ടില്ല. ഗതാഗതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് സൂചനയുണ്ടായിരുന്നു. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി പാറ പൊട്ടിക്കേണ്ടി വരുമ്പോഴുള്ള ഗതാഗത പ്രശ്‌നം പരിഹരിക്കുന്നത് ചർച്ച ചെയ്യാനായിരുന്നു ഇത്. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്കുണ്ട്. ഒന്നാം ടണൽ വഴിയാണ് ഇരു വശത്തേക്കും വാഹനങ്ങൾ പോകുന്നത്. വൈകിട്ട് വാഹനങ്ങളുടെ എണ്ണം കൂടുമ്പോഴാണ് കുരുക്കുണ്ടാകുന്നത്. കുറേ വാഹനങ്ങളെ പഴയ റോഡ് വഴി തിരിച്ചു വിട്ടാണ് ഇപ്പോൾ ഈ പ്രശ്‌നം പരിഹരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |