തൃശൂർ : കോഴിയിനങ്ങളിലേക്ക് ത്രിവേണിയെന്ന് നാമകരണം ചെയ്തിരിക്കുന്ന ഒരു സങ്കരയിനം കോഴി കൂടി. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ നീണ്ട പരിശ്രമമാണ് ഇതോടെ ഫലം കണ്ടത്. ജനിതക മേന്മയുള്ള ' എൻ ' സ്‌ട്രെയിൻ വൈറ്റ് ലെഗോൺ മുട്ടക്കോഴിയുടെയും കേരളത്തിലെ തനതായ തലശേരി കോഴിയുടെയും റോഡ് ഐലന്റ് റെഡ് എന്ന വിദേശ ജനുസിന്റെയും സങ്കരയിനമാണ് ത്രിവേണി കോഴി.
ഏഴ് വർഷമായി ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് വെറ്ററിനറി കോളേജിൽ സ്ഥാപിച്ച കോഴി പ്രജനനത്തിനായുള്ള ഓൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രൊജക്ടിന് കീഴിലാണ് ഇത് വികസിപ്പിച്ചത്. ഡോ. പി. അനിത, ഡോ. ബിനോജ് ചാക്കോ, ഡോ. ബീന, സി. ജോസഫ്, ഡോ. ശങ്കരലിംഗം, ഡോ. സി.എസ്. സുജ, ഡോ. എസ്. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കോഴിയെ വികസിപ്പിച്ചെടുത്തത്. ഇതിന് മുമ്പ് 2006 ൽ വെറ്ററിനറി സർവകലാശാല ഗ്രാമശ്രീയെന്ന സങ്കരയിനം കോഴിയെ വികസിപ്പിച്ചെടുത്തിരുന്നു.
വാർഷിക മുട്ടയുൽപാദനം 205
വീട്ടിൽ വളർത്താവുന്ന ത്രിവേണി കോഴികൾക്ക് ശരിയായ പരിപാലനം നൽകിയാൽ വർഷം 205 മുട്ടകൾ വരെ ഉൽപാദിപ്പിക്കാമെന്ന് ഗവേഷകർ പറഞ്ഞു. അഞ്ച് മാസമാകുമ്പോൾ മുട്ടയിടാനാരംഭിക്കുന്ന ഈ സങ്കരയിനത്തിന്റെ ശരാശരി ശരീരഭാരം 1.5 കിലോഗ്രാമാണ്. മുട്ടയുടെ ശരാശരി ഭാരം 52 ഗ്രാം. കോഴിക്ക് കറുപ്പ്, ചുവപ്പ്, വെള്ള, തവിട്ട് എന്നീ നിറങ്ങളാണുള്ളത്. നാലു വർഷമാണ് ആയുസ്.
സർവകലാശാലയെ സംബന്ധിച്ച് ഏറെ വലിയ നേട്ടമാണിത്. ഏഴ് വർഷം നീണ്ട കൂട്ടായപരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. മന്ത്രി ജെ. ചിഞ്ചുറാണിയാണ് കോഴിയിനത്തിന്റെ സമർപ്പണം നടത്തുക.
ഡോ.പി. അനിത
ഡിപ്പാർട്ട്‌മെന്റ് ഹെഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |