ഗുരുവായൂർ : ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇത് വിവാദത്തിനായല്ല, സംവാദത്തിനായി പറയുന്നതാണ്. തൊണ്ണൂറ് വർഷം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലെ മണ്ഡപത്തിൽ പി. കൃഷ്ണപിള്ള മണിയടിച്ചു. കൃഷ്ണപിള്ള അന്ന് മണിയടിച്ചില്ലായിരുന്നെങ്കിൽ തനിക്ക് ഇപ്പോൾ ഈ വേദിയിൽ നിൽക്കാൻ കഴിയുമായിരുന്നില്ല. ആരെയും കുറ്റപ്പെടുത്താൻ പറയുന്നതല്ല. സമൂഹത്തിൽ തുല്യത വേണമെന്നതാണ് പ്രധാനം. പുതിയ കാലത്തിന്റെ ചരിത്രദൗത്യം ഏറ്റെടുക്കാൻ നമുക്ക് കഴിയണം. മഹാമാരിക്കെതിരെ മനുഷ്യൻ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് കൊവിഡ് നമ്മെ പഠിപ്പിക്കുന്നത്. കൊവിഡിന് ജാതിയില്ല, മതമില്ല, ആൺ പെൺ ഭേദമില്ല. സമ്പന്നൻ എന്നോ ദരിദ്രനെന്നോയില്ല. ഗുരുവായൂർ സത്യഗ്രഹ നവതിയുടെ ആവേശവും ഊർജ്ജവും ഈ സന്ദേശം ഏറ്റെടുക്കാൻ സമൂഹത്തെ പ്രാപ്തരാക്കട്ടെയെന്ന് പ്രത്യാശിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് സാക്ഷിയായ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. ഗുരുവായൂർ സത്യഗ്രഹ അനുഭവം അദേഹം അനുസ്മരിച്ചു. പ്രൊഫ. എം.എം. നാരായണൻ സെമിനാറിൽ മോഡറേറ്ററായി. ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. എൻ.കെ.അക്ബർ എം.എൽ.എ., നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗം ഇ.പി.ആർ. വേശാല, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ സംസാരിച്ചു.
നീതിയുടെ പ്രതീകമാണ് എല്ലാ മതങ്ങളിലെയും ദൈവം. പക്ഷേ ആ ദൈവത്തിന്റെ പേരിലാണ് ഇന്നും മനുഷ്യൻ അപരനെ അകറ്റി നിറുത്താൻ ആചാരങ്ങളെ പിൻതുടരുന്നത്
പ്രൊഫ. എം.എം. നാരായണൻ
ഗാന്ധിയൻ സമരശൈലിയുടെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം
ഡോ: പി.വി. കൃഷ്ണൻ നായർ
നവോത്ഥാനം എന്നത് അടഞ്ഞ പുസ്തകമല്ല. അത് എഴുതിക്കൊണ്ടേയിരിക്കുന്ന പുസ്തമാണ്
വൈശാഖൻ
സാഹിത്യ അക്കാഡമി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |