അതിരപ്പിള്ളി: കാലം തെറ്റിയ കാലാവസ്ഥയെ തരണം ചെയ്തും ചിക്ലായിലെ നമ്പിട്ടിയത്ത് മുരളിച്ചേട്ടന്റെ (63) പ്ലാവിൻ തോട്ടം പ്രതീക്ഷയുടെ ഫലങ്ങളുമായി നിറഞ്ഞുനിൽക്കുന്നു. നിലയ്ക്കാത്ത ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമെല്ലാം തീർത്ത പ്രതിസന്ധിയിൽ ഇക്കൊല്ലം വിളകളൊക്കെ നോക്കുത്തിയാക്കുമോ എന്ന ആശങ്കയിലാണ് മറ്റ്കർഷകർ. ഇതിനിടെയാണ് തുമ്പൂർമുഴിയിലെ ചിക്ലായിലെ ഒന്നരവർഷം മാത്രം വളർച്ചയുള്ള നാനൂറോളം പ്ലാവുകളിൽ ഭൂരിഭാഗവും കായ്ച്ചത്. ചക്കകളിൽ പലതിനും രണ്ടുമാസം മൂപ്പെത്തി. നാട്ടുകാരനായ മുരളിച്ചേട്ടന്റെ അരുമ സന്തതികളാണ് വിയറ്റ്‌നാം സൂപ്പർ ഏർലി, നാടൻ തേൻവരിക്ക, സിദ്ധ വരിക്ക തുടങ്ങി സങ്കരയിനം പ്ലാവുകൾ. റബ്ബർ മരങ്ങൾ വെട്ടിമാറ്റി ആ സ്ഥാനം പ്ലാവുകൾക്ക് നൽകി. അതിരപ്പിള്ളിയെ ഒരു പ്ലാവ് ഗ്രാമമാക്കൽ മുരളിച്ചേട്ടന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഇതിനകം പഞ്ചായത്തിലെ പലരും തന്റെ വഴിയിലേക്കെത്തുന്നതിൽ സന്തോഷമുണ്ടെന്ന് മുരളി പറയുന്നു.
വ്യാവസായിക അടിസ്ഥാനത്തിലാണ് വെറ്റിലപ്പാറ എക്‌സ് സർവ്വീസ്‌മെൻ സൊസൈറ്റി ഭൂമിയിൽ ചക്കവിഭവങ്ങളുടെ നിർമ്മാണ യൂണിറ്റ് നടത്തുന്നത്. ഇരുപതോളം സ്ത്രീകൾക്ക് ജോലി നൽകുന്നു. പ്ലാവിനെയും ചക്ക ഉൽപന്നങ്ങളെയും ജനങ്ങളിലേക്കെത്തിക്കുക എന്നതിനാണ് മുൻഗണന. കുറേക്കാലം റിഗ്ഗിൽ ജോലി ചെയ്തിരുന്നു. ഇടവിളയായ പൈനാപ്പിൾ കൃഷിക്ക് ശേഷം പ്ലാവിൻ തോട്ടം ഒരു ഉദ്യാനം മാതൃകയിൽ മോടി പിടിപ്പിക്കാനും ആലോചനയുണ്ട്. വൈകിട്ട് നാട്ടുകാർക്ക് സവാരിക്ക് അവസരം, ഉല്ലാസത്തിന് ഇരിപ്പിടം ഇവയൊക്കെയാണ് മനസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |