തൃശൂർ : വ്യാപാരി ഏകോപന സമിതിയെ കരുത്തുറ്റ പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ഡോ. എം. ജയപ്രകാശ്. സി.എം. ജോർജ്ജ്, എം.ഒ. ജോൺ തുടങ്ങി മുതിർന്ന വ്യാപാരി നേതാക്കൾക്കൊപ്പം ചെറുപ്പക്കാരനായ ഡോ.എം. ജയപ്രകാശിന്റെ സാന്നിദ്ധ്യം സംഘടനയ്ക്ക് വലിയ ഊർജ്ജം പകർന്നു.
വ്യാപാരി വ്യവസായി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ജനമദ്ധ്യത്തിലേക്കെത്തിക്കുന്നതിന് തൂലിക ചലിപ്പിച്ച ജയപ്രകാശ്, സംഘടനയുടെ യുവജന വിഭാഗത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. വ്യാപാരികളുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ചിരുന്ന അദ്ദേഹം തൃശൂർ ജില്ലാ പ്രസിഡന്റായിരിക്കെ വ്യാപാരികളുടെ അവകാശങ്ങൾക്കായി ഏറെ പോരാട്ടം നടത്തി.
മാത്തമാറ്റിക്‌സിൽ ബിരുദം നേടിയ ശേഷം പിതാവ് തുടങ്ങിവെച്ച പ്രകാശ് സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. ഇതോടെയാണ് വ്യാപാരി സംഘടനാ രംഗത്തെത്തുന്നത്. ഇടയ്ക്ക് ഏകോപന സമിതിയുമായുള്ള ബന്ധത്തിൽ ഇടർച്ചയുണ്ടായി. അപ്പോഴും വ്യാപാരി സംഘടനാ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നു. ജില്ലാ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, ചേംബർ ഒഫ് കോമേഴ്‌സിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ ചേംബർ ഒഫ് കോമേഴ്‌സ് ഡയറക്ടറാണ്. പ്രൈവറ്റായി പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം, സാഹിത്യത്തിൽ ഡോക്ടറേറ്റ് എന്നിവ നേടി. വിദ്യാഭ്യാസ കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും കാലെടുത്തുവെച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചു. സംസ്ഥാനത്തൊട്ടാകെ വ്യക്തിബന്ധമുള്ള ജയപ്രകാശ് നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളിലെ നിറസാന്നിദ്ധ്യമായിരുന്നു. ഡോ.എം.ജയപ്രകാശിന്റെ നിര്യാണം വ്യാപാര മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് കെ.വി.വി.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി വിനോദ് കുമാർ എന്നിവരും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |