തൃശൂർ : പുതുവർഷത്തിൽ എല്ലാത്തരം തുണിത്തരങ്ങളുടെയും വില ഉയരാനിടയാക്കുന്ന ജി.എസ്.ടി നികുതി വർദ്ധനയ്‌ക്കെതിരെ ഗാർമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ സമരത്തിലേക്ക്. നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. നിത്യോപയോഗ വസ്തുക്കളായ ലുങ്കി, തോർത്ത്, സാരി, മുണ്ടുകൾ, ടവ്വൽ, ബെഡ് ഷീറ്റ്, നൈറ്റി, അടിവസ്ത്രങ്ങൾ എന്നിവയ്‌ക്കെല്ലാം പന്ത്രണ്ട് ശതമാനം നികുതി നൽകേണ്ടി വരും.
ഇരട്ടിയിലേറെ നികുതി വർദ്ധന, അമിത വിലവർദ്ധനവിന് ഇടയാക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്. പ്രളയം, കൊവിഡ് തുടങ്ങിയ മഹാമാരിയെ തുടർന്ന് വ്യാപാര മാന്ദ്യം സംഭവിച്ചിരിക്കുന്ന വേളയിലാണ് നികുതി വർദ്ധനവ്. നിരക്ക് ഏകീകരണത്തിന്റെ പേരിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വസ്ത്ര വ്യാപാര മേഖലയിൽ മാത്രം നേരിട്ട് രണ്ട് ലക്ഷത്തോളം പേരും പരോക്ഷമായി മൂന്ന് ലക്ഷത്തോളം പേരും ജോലി ചെയ്യുമ്പോൾ ആവശ്യമായ സംരക്ഷണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും അവർ ഉന്നയിച്ചു.
തെരുവോര കച്ചവടം നിയന്ത്രിക്കണം
കേരളത്തിലെ ടെക്‌സ്റ്റൈൽ മേഖലയെ നിലനിറുത്തുന്നത് സീസൺ കച്ചവടങ്ങളാണ്. വിഷു, റംസാൻ, ഓണം, ക്രിസ്മസ് എന്നിങ്ങനെയുള്ള ആഘോഷങ്ങളിലാണ് കൂടുതൽ കച്ചവടം. എന്നാൽ ഈ സമയങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് തെരുവോരങ്ങളിൽ നടത്തുന്ന കച്ചടവടത്തെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
ജി.എസ്.ടി ഓഫീസ് മാർച്ച്
നികുതി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗാർമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ 28 ന് രാവിലെ 10.30 ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജി.എസ്.ടി ആസ്ഥാന ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ, ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. തൃശൂരിൽ ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ എം.എൻ. ബാബു, മുജീബ് റഹ്മാൻ, ടി.എ. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
ഡിസംബർ 31 ന് വ്യാപാരികളുടെ കടയിലുള്ള സ്‌റ്റോക്കുള്ള വസ്ത്രങ്ങൾക്ക് ഒന്നാം തിയതി മുതൽ കൂടുതൽ നികുതി നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും
ടി.എസ്. പട്ടാഭിരാമൻ
സംസ്ഥാന പ്രസിഡന്റ്
ഗാർമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |