കൊടുങ്ങല്ലൂർ: ആലുവയിൽ നിന്ന് രണ്ട് കിലോയിലധികം എം.ഡി.എം.എയുമായി പിടികൂടിയ കൊടുങ്ങല്ലൂർ സ്വദേശികളുടെ വീട്ടിൽ എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ ഡോഗ്‌സ്‌ക്വാഡ് റെയ്ഡ് നടത്തി. ജെ.ടി.എസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന രാഹുൽ, തിരുവള്ളൂരിൽ താമസിക്കുന്ന ഷാനു എന്നിവരുടെ വീടുകളിലാണ് തൃശൂർ റൂറൽ പൊലീസിന്റെ റാണിയെന്ന ഡോഗ് ഉൾപ്പെട്ട സംഘം പരിശോധന നടത്തിയത്.
എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര സ്വദേശിയായ രാഹുൽ മാറി മാറി വാടകയ്ക്ക് താമസിക്കുന്ന ആളാണെന്ന് വ്യക്തമായി. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ ഇയാളുടെ വീട്ടിൽ നിന്നും ഒരു കുപ്പി ഡൽഹി മദ്യവും ഒഴിഞ്ഞ മദ്യക്കുപ്പികളും സംഘം പിടിച്ചെടുത്തു. ചെറിയ സാധനങ്ങൾ ഗ്രാമിൽ സൂക്ഷ്മമായി അളക്കാനുള്ള ഉപകരണവും എക്‌സൈസ് കണ്ടെടുത്തു. ലഹരിക്കായി പണം ഇറക്കിയത് പലിശ മാഫിയകളാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ എം. ഷാംനാഥ് പറഞ്ഞു. തൃശൂർ ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്. റേഞ്ച് ഇൻസ്‌പെക്ടർ ഷാനാദ്, നെൽസൺ, എക്‌സൈസ് ഓഫീസർമാരായ അബ്ദുൽ നിയാസ്, പ്രിൻസ് , റിഹാസ്, ഷിബു, വിനേഷ് ശിവൻ, അഫ്‌സൽ, ശോഭിത്, ലിഷ, ചിഞ്ചു എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |