തൃശൂർ: കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാനും ജാഗ്രതയോടെയും കരുതലോടെയും ഇടപെടാനും ഒരുക്കം. ജില്ലയിൽ ഇന്ന് മുതൽ തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനുള്ള ആവാസ് പദ്ധതി വീണ്ടും തുടങ്ങും.
ആധാർ കാർഡോ വോട്ടേഴ്‌സ് ഐ.ഡിയോ ഉള്ളവരെ മാത്രമേ തൊഴിലാളികളായി ക്യാമ്പുകളിൽ പാർപ്പിക്കാൻ പാടുള്ളൂവെന്ന് തൊഴിലുടമകൾക്ക് കർശന നിർദ്ദേശം ലേബർ ഓഫീസുകളിൽ നിന്ന് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികൾ പോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്തെത്തുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം.
തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് ആവാസ് പദ്ധതിയിൽ ചേർക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ചികിത്സാസൗകര്യവും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഇതു വഴി ലഭ്യമാക്കും. എന്നാൽ തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ ഇത്തരം പദ്ധതികളിലും കണക്കുകളിലുംപെടാതെ ആയിരക്കണക്കിന് പേർ ജില്ലയിലുണ്ടെന്നാണ് വിവരം.
ഒരു ഉടമയുടെ മാത്രം കീഴിലായിരിക്കില്ല ഇവർ തൊഴിലെടുക്കുക. ഒരു ദിവസമുള്ള തൊഴിലുടമയുടെ കീഴിലായിരിക്കില്ല, അടുത്ത ദിവസം. കൂട്ടമായി നഗരങ്ങളിലെത്തി ഓവർബ്രിഡ്ജിന് താഴെയും മറ്റും വന്ന് താമസിക്കുന്നവരേറെയുണ്ട്. കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കുറവാണ്. 2020 വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാനതൊഴിലാളികൾ പ്രതികളായത് 3,650 ക്രിമിനൽ കേസുകളിലാണെന്ന് നിയമസഭയിൽ മുൻപ് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴിൽ വകുപ്പിന്റെ പക്കലില്ല. കൊവിഡ് കാലത്ത് കിറ്റ് ലഭ്യമാക്കാനാണ് ഏകദേശകണക്ക് ലഭിച്ചത്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 25,000ഓളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴിൽ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്.
തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ...
സ്വകാര്യ കരാറുകാരുടെ കീഴിൽ ജോലി ചെയ്തിരുന്നവർ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. കരാറുകാരുടെ പട്ടികയും ലഭ്യമല്ല. പൊലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാർ ഇത് പാലിക്കാറില്ല. പൊലീസ് സ്റ്റേഷനുകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം അടങ്ങുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നടക്കാറില്ലെന്നും പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴിൽ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് പ്രാവർത്തികമായിട്ടില്ല.
തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ മാത്രമാണ് അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കാനും തൊഴിലുകൾക്ക് നിയോഗിക്കാനും അനുവദിക്കാനാവൂവെന്ന് തൊഴിലുടമകൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
എം.എം. ജോവിൻ
ജില്ലാ ലേബർ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |