വാക്‌സിനെടുക്കേണ്ടവരുടെ കണക്കെടുപ്പുമായി ആരോഗ്യവകുപ്പ്
തൃശൂർ : കൊവിഡ് വകഭേദമായ ഒമിക്രോണും വർദ്ധിച്ചതോടെ കേന്ദ്ര നിർദ്ദേശ പ്രകാരം കുട്ടികൾക്കുള്ള വാക്‌സിൻ നൽകാനുള്ള മുന്നൊരുക്കവുമായി ജില്ല. ഇതോടൊപ്പം അറുപത് വയസിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും അധിക ഡോസ് വാക്‌സിനും നടപടികൾ ആരംഭിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വെർച്വൽ മീറ്റിംഗ് നടത്തി നിർദ്ദേശം നൽകിയിരുന്നു. വാക്‌സിൻ വിതരണം നടത്തുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശം ലഭിച്ചാലേ തുടർ നടപടികൾ സ്വീകരിക്കാനാകൂവെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ജയന്തി വ്യക്തമാക്കി.
വാക്‌സിൻ വിതരണം എവിടെ വച്ച് നൽകണമെന്നത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചിട്ടില്ല. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകൂവെന്നാണ് ആരോഗ്യ വകുപ്പധികൃതർ നൽകുന്ന സൂചന. ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടാണ് രക്ഷിതാക്കളുടെ സാന്നിദ്ധ്യം നിഷ്‌കർഷിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ വിതരണം നിലവിൽ ആദ്യ ഡോസ് 23 ലക്ഷത്തിലേറെ പേർക്ക് നൽകി. രണ്ടാം ഡോസ് 20 ലക്ഷം കടന്നു.
വാക്‌സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കായിരുന്നു. നിലവിൽ 84 ദിവസം കഴിഞ്ഞവർക്ക് ഉടനെ വാക്‌സിൻ ലഭ്യമാക്കുന്നുണ്ട്.
കണക്കെടുപ്പ് തുടങ്ങി
വാക്‌സിനെടുക്കേണ്ട 15നും 18നും ഇടയിൽ പ്രായമുള്ളവരുടെ കണക്കെടുപ്പ് തുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് ജില്ലാ മെഡിക്കൽ ഓഫീസ് വിവശേഖരണം നടത്തുന്നത്. ഒന്ന് മുതൽ അഞ്ച് വരെയുള്ള കുട്ടികളുടെ കണക്ക് മറ്റ് പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി ഉണ്ടെങ്കിലും ഈ പ്രായത്തിലുള്ളവരുടെ കണക്ക് ലഭ്യമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ആശാവർക്കർ, വാർഡ് ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ കണക്കെടുക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ കണക്കെടുപ്പ് പൂർത്തിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആരോഗ്യ പ്രവർത്തകർ നട്ടം തിരിയും
കൊവിഡ് മുതൽ ജോലി ഭാരം കൊണ്ട് നട്ടം തിരിയുന്ന ആരോഗ്യ പ്രവർത്തകർക്ക് കുട്ടികളുടെ വാക്‌സിൻ വിതരണം കൂടി വരുന്നതോടെ പിടിപ്പത് പണിയാകും. കൊവിഡ് രൂക്ഷമായപ്പോൾ കൊവിഡ് ബ്രിഗേഡ്മാരെ നിയമിച്ചത് അൽപ്പം ആശ്വാസം നൽകിയിരുന്നു. എന്നാൽ രോഗബാധ കുറഞ്ഞതോടെ, അവരെ പിരിച്ച് വിട്ടു. ഇതോടെ കൊവിഡ് പരിശോധന, വാക്‌സിൻ, ഡാറ്റ എൻട്രി എന്നിവയെല്ലാം ആരോഗ്യപ്രവർത്തകർ തന്നെയാണ് ചെയ്യുന്നത്. ഇതോടെ ദൈനംദിന ജോലികൾ പലതും തകിടം മറിഞ്ഞു. ആശാ വർക്കർമാർക്കും ജോലിഭാരം ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |