തൃശൂർ: ജില്ലയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ നാലുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം ഒമ്പതായി. ഇന്നലെ മൂന്നുപേർ യു.എ.ഇയിൽ വന്നവർക്കും ഒരാൾ യു.കെയിൽ നിന്നും വന്നയാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപട്ടിക തയ്യാറാക്കി വരികയാണ്.
പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നാലു പേരിൽ ഒരാൾ ഹൈറിസ്‌ക് രാജ്യത്ത് നിന്ന് വന്നയാളാണ്. സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണത്തിൽ നാലാമതാണ് ജില്ല. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലും കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വയം പ്രതിരോധം പാലിക്കണം
കൊവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വയം പ്രതിരോധം വേണമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നൽകിയിരുന്നു. കൊവിഡിന്റെ ഏത് വകഭേദത്തെയും നേരിടാൻ പ്രതിരോധം മാത്രമാണ് ശരിയായ പ്രതിവിധി എന്നതിനാൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ശാരീരികഅകലം പാലിക്കുക, എല്ലായ്‌പോഴും വായും മൂക്കും മൂടുന്ന വിധത്തിൽ മാസ്‌ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |