തൃശൂർ: രാജ്യത്ത് ഒമിക്രോൺ കേസ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, മെഡിക്കൽ കോളേജിലും ജനറൽ, താലൂക്ക്, ആശുപത്രികളിലുമെല്ലാം ഉടൻ ചികിത്സാസൗകര്യം സജ്ജമാകും. സംസ്ഥാനസർക്കാർ ഉത്തരവ് ഇറങ്ങുന്നതിന് പിന്നാലെ ഉടൻ കൺട്രോൾ റൂം അടക്കം ഒരുക്കാനാണ് നീക്കം.
താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും കൊവിഡ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും നിർദ്ദേശമുണ്ട്. കൊവിഡ് കേസിൽ തൃശൂരിൽ വൻവർദ്ധനവുണ്ടായ സാഹചര്യത്തിൽ തുടക്കത്തിൽ തന്നെ ഇത് നടപ്പാക്കിയിരുന്നു.
പോസിറ്റീവ് കേസുകളിൽ വലിയൊരു ഭാഗത്തെ ഹോം ഐസൊലേഷൻ ചെയ്യേണ്ടി വരുന്നതാണ് പ്രധാന വെല്ലുവിളി. കൃത്യമായ നിരീക്ഷണം ഇവർക്ക് നൽകേണ്ടതുണ്ട്. ഗുരുതരമാകുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അതിവേഗം വ്യാപിക്കുന്നതിനാൽ ജനസംഖ്യയുടെ ചെറിയൊരു ശതമാനത്തിന് രോഗം ഗുരുതരമായാൽ അത് ആശുപത്രികൾ നിറയാനിടയാക്കും. അതുകൊണ്ട് വ്യാപനത്തോത് കുറയ്ക്കാൻ ആരോഗ്യവകുപ്പും പൊലീസ് അടക്കമുളള സംവിധാനങ്ങളും നിയന്ത്രണം വരുംദിവസങ്ങളിൽ കടുപ്പിച്ചേക്കും. ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ കൃത്യമായി നിരീക്ഷിക്കണമെന്നാണ് കേന്ദ്രനിർദ്ദേശം. ഹോം ഐസൊലേഷൻ കേസുകൾ നിരീക്ഷിക്കാൻ കാൾ സെന്ററുകളിലും കൺട്രോൾ റൂമിലും പ്രവർത്തിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കേണ്ടതായും വരും.
സ്‌കൂളുകളിൽ ജാഗ്രത
ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുകയും കൂടുതൽ പ്രൈമറി ക്‌ളാസുകളിൽ പഠനം ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കും. ഗ്രാമീണ മേഖലയിലെ ചികിത്സാ സൗകര്യങ്ങളും ഓക്‌സിജൻ ലഭ്യതയും കുട്ടികൾക്ക് ചികിത്സ നൽകാനുള്ള സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രികാല നിയന്ത്രണം പിൻവലിച്ചെങ്കിലും പട്രോളിംഗും അനാവശ്യ കൂട്ടംചേരലും നിയന്ത്രിക്കാൻ പൊലീസും വ്യാപകമായി രംഗത്തുണ്ട്. നിയന്ത്രണം ഫലപ്രദമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതേസമയം, മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ കൊവിഡിതര രോഗികളുടെ എണ്ണം കുത്തനെ കൂടി. ആശുപത്രികളിലെ രോഗികളുടെ നിയന്ത്രണവും അതുകൊണ്ട് വെല്ലുവിളിയാകും.
മെഡിക്കൽ കോളേജിൽ ഒമിക്രോൺ രോഗികൾക്കായി കിടക്കകൾ: 25
സർക്കാരിന്റെ നിർദ്ദേശം ലഭ്യമാവുന്ന മുറയ്ക്ക് എല്ലാ ഒരുക്കവും നടത്താനുള്ള തയ്യാറെടുപ്പുകളിലാണ്. നിലവിൽ എല്ലാ സജ്ജീകരണങ്ങളും ജില്ലയിലുണ്ട്.
ഡോ.എൻ.കെ.കുട്ടപ്പൻ
ഡി.എം.ഒ, തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |