തൃശൂർ: കുതിരാനിലെ ടണൽ നിർമ്മാണ പ്രവർത്തനങ്ങളും ടണലിലേക്കുളള റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള പാറപൊട്ടിക്കൽ പരീക്ഷണങ്ങളും അതിവേഗം പൂർത്തിയാകുന്നു. കുതിരാനിൽ സ്‌ഫോടകവസ്തു ഉപയോഗിച്ചുള്ള പാറ പൊട്ടിക്കൽ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃശൂരിൽ നിന്നും കുതിരാൻ ടണലിലേക്കുള്ള റോഡ് നിർമ്മാണത്തിനാണ് പാറ പൊട്ടിക്കേണ്ടത്. അതിന്റെ പരീക്ഷണമാണ് വിജയം കണ്ടത്.
ദേശീയ പാതയിൽ കുതിരാൻമലയ്ക്ക് പടിഞ്ഞാറ് മൂന്ന് കിലോമീറ്റർ ദൂരം ഗതാഗതം നിയന്ത്രിച്ചായിരുന്നു പാറ പൊട്ടിക്കൽ. സ്‌ഫോടകവസ്തു ഉപയോഗിച്ചുള്ള പരീക്ഷണം വിജയം കണ്ടതോടെ തുടർദിനങ്ങളിലും പൊട്ടിക്കൽ നടക്കും. ഏപ്രിൽ മാസത്തോടെ ടണൽ പാതയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിനും എൻ.എച്ച് അതോറ്റിക്കും സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
രണ്ടാം ടണലിൽ മുകളിൽ നിന്നും പാറയടർന്ന് വീണ ഭാഗത്ത് പ്രത്യേകം ബലപ്പെടുത്തുന്നതിന് നിർമ്മിച്ച കൂറ്റൻ തൂണുകൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. രണ്ട് അടി വീതിയും 14 അടി ഉയരവുമുള്ള കോൺക്രീറ്റ് തൂണുകളാണ് നിർമ്മിച്ചത്. ടണലിൽ ഈ ഭാഗത്ത് മാത്രമാണ് തൂണുകളുള്ളത്. രണ്ടാമത്തെ ഇടനാഴി ടണലിന്റെ പ്രവേശന കവാടത്തിനരികിലാണ് പ്രത്യേക നിർമ്മാണം.
രണ്ട് വർഷം മുൻപ് തുരങ്ക നിർമാണത്തിന്റെ പാറപൊട്ടിക്കൽ പൂർത്തിയായതിന് ശേഷം മുകൾ ഭാഗത്തു നിന്നു കല്ലുകൾ അടർന്നു വീണത് ആശങ്ക ഉയർത്തിയിരുന്നു. ഇടനാഴി ടണലിന്റെ പ്രവേശന കവാടമായതിനാൽ ഈ ഭാഗത്ത് ഗാൻട്രി കോൺക്രീറ്റിംഗ് നടത്താനാവില്ല. ഇതിന് പകരമാണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചത്. ഷോർട്ട് കോൺക്രീറ്റിംഗ് നടത്തിയാണ് ബലപ്പെടുത്തൽ.
അഗ്‌നിസുരക്ഷയും ഓക്കേ
കുതിരാനിലെ രണ്ടാം ടണലിൽ ഫയർ ഫോഴ്‌സ് നടത്തിയ സുരക്ഷാ പരിശോധന വിജയമായിരുന്നു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഗ്‌നിശമന ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത തൃപ്തികരമാണെന്നും അതിവേഗത്തിൽ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കി.
രണ്ടാം ടണലിൽ ഉള്ളത്.
ഒന്നാം ടണലിനെപ്പോലെ വെള്ളം വിതരണം ചെയ്യുന്നതിനായി രണ്ട് ഇലക്ട്രിക് പമ്പുകൾ, ഒരു ഡീസൽ പമ്പ്
21 ഹൈഡ്രന്റ് പോയിന്റുകൾ, ഹൈഡ്രന്റ് പോയിന്റുകൾ തമ്മിൽ 50 മീറ്റർ അകലം.
ഓരോ ഹൈഡ്രന്റ് പോയിന്റുകൾക്കുമൊപ്പം ഹോസ് റീലുകൾ.
ആവശ്യമായ വെള്ളം സംഭരിക്കാനായി 2 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് തുരങ്കത്തിന് സമീപം.
70 ഫയർ എക്സ്റ്റിംഗ്വിഷറുകൾ
അടിയന്തരഘട്ടങ്ങളിൽ വാഹനം കടത്തിവിടാം.
അടിയന്തരഘട്ടങ്ങളിൽ വാഹനം കടത്തിവിടുന്നതിന് രണ്ടാംടണലും പൂർണസജ്ജമാണെന്നാണ് കരാർ കമ്പനി അധികൃതർ അവകാശപ്പെടുന്നത്. ഒന്നാം ടണൽ തുറന്ന് കൊടുക്കുന്നതിന് മുൻപ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടണലിലൂടെ പൊലീസ് ഗതാഗതം അനുവദിച്ചിരുന്നു. ഇത് പിന്നീട് ആക്ഷേപങ്ങൾക്ക് വഴിവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |