SignIn
Kerala Kaumudi Online
Thursday, 25 April 2024 10.19 AM IST

മുഖ്യനില്ല : കരുവന്നൂർ കരിനിഴലിൽ അദ്ധ്യക്ഷനാര് ?

cpm

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കരിമേഘങ്ങൾ കൂട്ടനടപടിയോടെ അകന്നെങ്കിലും ജില്ലാ സമ്മേളനത്തോടെ വിവാദങ്ങളുടെ മരംപെയ്യുമോ ?. ദീർഘകാലം പാർട്ടിയെ നേർവരയിൽ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി 15ന് അമേരിക്കയിലേക്ക് തിരിക്കുന്നുവെന്ന വാർത്തയോടെ ജില്ലയിലെ സമ്മേളനത്തെ ചൊല്ലി അഭ്യൂഹങ്ങൾ പരക്കുകയാണ്. കരുവന്നൂർ വിഷയം കത്തിക്കയറാൻ സാദ്ധ്യതയുള്ള സി.പി.എം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം കൊണ്ട് പഴുതടയ്ക്കാമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രി 30നാണ് തിരിച്ചെത്തുക. 21 മുതൽ 23 വരെയാണ് ജില്ലാ സമ്മേളനം.

ഉദ്ഘാടനം മുതൽ പൊതുസമ്മേളനം വരെ മുഖ്യമന്ത്രി പൂർണസമയം സമ്മേളനത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യവിവരം. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവിനെയടക്കം പുറത്താക്കി കടുത്ത നടപടിയെടുത്തെങ്കിലും ബാങ്കിലെ നിക്ഷേപകരടക്കം പാർട്ടി നേതൃത്വത്തെ ആശങ്കയുമായി സമീപിക്കുന്നുണ്ട്. പാർട്ടി അഭ്യുദയകാംക്ഷികളും അനുഭാവികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. പൊട്ടിത്തെറികളില്ലാതെ ഏരിയാ സമ്മേളനം കടന്നുപോയെങ്കിലും ഈ പൊട്ടിത്തെറി ജില്ലാസമ്മേളനത്തിൽ പ്രതിഫലിച്ചേക്കുമെന്നും നേതാക്കൾ കരുതുന്നു. കൂടാതെ നടപടിയെടുത്ത നേതാക്കളുമായി ബന്ധപ്പെട്ടും വേണ്ട വിധത്തിൽ ഇടപെടാതിരുന്ന മുതിർന്നനേതാക്കളെ സംബന്ധിച്ചും കൂടുതൽ ആക്ഷേപങ്ങളും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടേക്കാം. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യമുള്ളതിന്റെ ധൈര്യത്തിലായിരുന്നു നേതാക്കൾ.
സമ്മേളനത്തിന്റെ വർണശബളമായ പോസ്റ്ററും, കൂറ്റൻ ബോർഡും വീഡിയോ പ്രചരണവുമടക്കം മുഖ്യമന്ത്രിയുടെ പടം വെച്ച് നാടാകെ നിരന്നിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ ചികിത്സാർത്ഥമുള്ള യാത്ര. ദേശീയതലത്തിൽ പോലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ വിഷയമാണ് കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്. സംസ്ഥാനത്ത് തന്നെ പാർട്ടി ഏറെ കരുതലെടുക്കുന്ന വിഷയം കൂടിയായതിനാൽ ജില്ലയിലെ സമ്മേളനത്തിന് പ്രസക്തിയേറെയാണ്. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനവും തേക്കിൻകാട് മൈതാനിയിൽ തൃശൂർ ഏരിയാ കമ്മിറ്റിയിൽ നിന്നുള്ളവർ മാത്രം പങ്കെടുക്കുന്ന പൊതുസമ്മേളനവുമാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ഏരിയാ അതിർത്തികളിലും എൽ.ഇ.ഡിയിൽ ഉദ്ഘാടന സമ്മേളനം പ്രദർശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ കൂട്ടം ചേരുന്നത് ഒഴിവാക്കാനാണിത്.

പകരം ബേബിയോ, കോടിയേരിയോ ?

നിലവിലെ സാഹചര്യത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയോ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ പകരം എത്തിയേക്കും. ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ.കെ.ബാലൻ, മന്ത്രി കെ.രാധാകൃഷ്ണൻ, വനിതാ കമ്മിഷൻ മുൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവരാണ് സമ്മേളനത്തിൽ മുഴുവൻ സമയം പങ്കെടുക്കുന്ന മറ്റ് നേതാക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KARUVANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.