തൃശൂർ: വെളുപ്പിനേ കൃഷ്ണകുമാർ പച്ചക്കറിത്തോട്ടത്തിലിറങ്ങും. ഒമ്പതര വരെ പണി. പിന്നെ സ്റ്റീൽ പാത്രങ്ങളുടെ ഓർഡർ പിടിക്കാനിറങ്ങും. ബി.കോം വരെ പഠിച്ചിട്ടുള്ള, തിരുവില്വാമല മലേശമംഗലം കൂട്ടാലപ്പടിയിൽ കൃഷ്ണകുമാറിന് (44) പച്ചക്കറിക്കൃഷി പാർട്ട് ടൈം ജോലിയാണ്. ജീവിതം കരുപ്പിടിച്ചതും ഇതിലൂടെ.
സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് പഠനം നിറുത്തേണ്ടി വന്നപ്പോഴും മനസ് കുളിർപ്പിച്ചത് പച്ചക്കറിക്കൃഷിയാണ്. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ പഠന ശേഷം കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ കുറച്ചു കാലം അപ്രന്റീസായി. തുടർന്ന് കൊച്ചിയിൽ സ്റ്റീൽ പാത്രങ്ങളുടെ സെയിൽസ് എക്‌സിക്യുട്ടീവായി. നാട്ടിലെത്തി ജോലി തുടർന്നതിനൊപ്പം കൃഷിയിലേക്കും തിരിഞ്ഞു. അഞ്ച് കൊല്ലമായി കൃഷിയിൽ സജീവമായിട്ട്. മൂന്ന് വർഷക്കാലം ഒരു കർഷക സംഘത്തിനൊപ്പമാണ് കൃഷി ചെയ്തത്. കൊവിഡിൽ പലരും കൃഷി ഉപേക്ഷിച്ചെങ്കിലും കൃഷ്ണകുമാർ തുടർന്നു.
ദിവസവും വിളവ് നൽകുന്ന നാടൻ കക്കിരിക്കൃഷിയുടെ ആരാധകനാണ് കൃഷ്ണകുമാർ. ചെടി 23 അടിയാകുമ്പോൾ കായ്ച്ചു തുടങ്ങും. നന്നായി കായ്ക്കുമ്പോൾ പ്രതിദിനം 150-170 കിലോ ലഭിക്കും. ഒരു ദിവസം കുറഞ്ഞത് 5,000 രൂപ. കാർഷിക സർവകലാശാലയുടെ അത്യുത്പാദന ശേഷിയുള്ള കെ.പി.സി.എച്ച് 1 ഇനവും കൃഷി ചെയ്തു തുടങ്ങി. മത്തൻ, കുമ്പളം, പയർ, പാവയ്ക്ക, കൂർക്ക, മുളക്, കപ്പ തുടങ്ങിയവയും മൂന്നര ഏക്കർ പാട്ടക്കൃഷിയിലുണ്ട്. 35-40 സെന്റിലെ കക്കിരിക്കൃഷിയിൽ നേരിയ മുള്ളുള്ളതും വെള്ള, പച്ച ഇനങ്ങളും സ്‌നോവൈറ്റുമുണ്ട്. നല്ല വിളവ് കിട്ടുമ്പോൾ പാലക്കാട് കോട്ടായിയിലെത്തിച്ച് ലേലം ചെയ്യും. കിലോയ്ക്ക് 28 രൂപ വരെ ലഭിക്കും.
തെരഞ്ഞെത്തും ആവശ്യക്കാർ
പച്ചക്കറി വാങ്ങാൻ കൃഷ്ണകുമാറിന്റെ തോട്ടം തെരഞ്ഞെത്തുന്നവരുണ്ട്. കക്കിരിയുടെ ഔഷധ ഗുണം അറിയുന്നവർ അഞ്ച് കിലോ വരെ വാങ്ങും. പ്രമേഹമുള്ളവർക്കും ഡയറ്റിംഗിനും നല്ലതാണ്. ഭാര്യ ജയയും മക്കളായ ദർശനും ധീരജും (വിദ്യാർത്ഥികൾ) സഹായിക്കുന്നു.
പഠനകാലത്ത് അച്ഛന്റെ വേനൽക്കാല പച്ചക്കറിത്തോട്ടത്തിൽ (പള്ളം) പണിയെടുത്തിരുന്നു. സ്വയം പണിയെടുത്താൽ പാട്ടക്കൃഷിയിലും ലാഭം കൊയ്യാം.
കൃഷ്ണകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |