തൃശൂർ: തൊഴിലന്വേഷകർക്ക് ആശ്വാസമായി ജില്ലാ എംപ്ലോയബിലിറ്റി സെന്റർ ഇക്കാലയളവിൽ ജോലി നൽകിയത് നൂറിലേറെ യുവാക്കൾക്ക്. സ്വകാര്യമേഖലയിലെ വിവിധ ഒഴിവുകളിലേക്കാണ് ഇവരെ പരിഗണിച്ചത്. 2017 ആഗസ്റ്റ് 19ന് പ്രവർത്തനം തുടങ്ങിയ സ്ഥാപനം ഇതുവരെ രണ്ടായിരത്തിലേറെ പേർക്ക് ജോലി നൽകി. മെഗാ ഫെയറുകൾ അടക്കം നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിനോട് ചേർന്ന കെട്ടിടത്തിലാണ് പ്രവർത്തനം. 18 മുതൽ 35 വരെ പ്രായമുള്ള കുറഞ്ഞ യോഗ്യത പ്ലസ്ടുവോ തത്തുല്യമോ ഉള്ളവർക്ക് സെന്ററിൽ രജിസ്റ്റർ ചെയ്യാം.
ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ ഫീസായ 250 രൂപയും തിരിച്ചറിയൽ കാർഡും ബയോഡാറ്റയും സഹിതം ഓഫിസിൽ നേരിട്ടെത്തിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
രജിസ്റ്റർ ചെയ്തത് 17,205 പേർ
പ്ലസ്ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ബിരുദം, ബിരുദാനന്തര ബിരുദം അടക്കം യോഗ്യതയുള്ള 17,205 പേർ തൊഴിലിനായി രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവർക്കെല്ലാം സോഫ്റ്റ്‌സ്‌കിൽ ട്രെയിനിംഗും കമ്പ്യൂട്ടർ സ്‌കിൽ ട്രെയിനിംഗും എംപ്ലോയബിലിറ്റി സെന്ററിൽ നൽകും. 188 മിനിജോബ് ഡ്രൈവും അഞ്ച് മെഗാ ജോബ് ഫെയറുമായി 5,776 പേരുടെ ഷോർട്ട് ലിസ്റ്റിൽ നിന്നും 2,321 പേർക്ക് ജോലി ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാമുകളിലൂടെ എംപ്ലോയബിലിറ്റി സെന്റർ പ്രവർത്തനം വിവരിച്ചു കൊടുക്കുന്നുണ്ട്. പ്രതിമാസം മൂന്ന് മിനി ജോബ് ഡ്രൈവ് നടത്തുന്നുണ്ട്.
പ്രവർത്തനം
സ്വകാര്യ തൊഴിൽമേഖലയിലെ ഒഴിവുകളിൽ ഉദ്യോഗാർത്ഥികളെ പരിഗണിക്കുക, ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, ഇന്റർവ്യൂവിനെ അഭിമുഖീകരിക്കാനുള്ള പരിശീലനം, അഭിരുചി പരീക്ഷകൾ നടത്തൽ, സൈക്കോമെട്രിക് ടെസ്റ്റുകൾ സംഘടിപ്പിക്കൽ, ജോബ് ഫെയർ നടത്തൽ എന്നിവയാണ് സെന്ററിന്റെ പ്രവർത്തനം. സെന്റർ മുഖേന ആരോഗ്യമേഖല, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഐ.ടി.ഐ, അദ്ധ്യാപകർ, ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിൽ ജോലി നേടിയെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |