തൃശൂർ : ഉഴുന്ന്, പപ്പടക്കാരം, ഉപ്പ്, അരിപ്പൊടി, നല്ലെണ്ണ എന്നീ വസ്തുക്കളുടെ വിലക്കയറ്റവും വ്യാജന്മാരുടെ കടന്നു കയറ്റവും മൂലം പപ്പട വിപണി പ്രതിസന്ധിയിൽ. ആയിരക്കണക്കിന് പേർ കുടിൽ വ്യവസായമായും ആധുനിക രീതിയിലുള്ള സംവിധാനം ഉപയോഗിച്ചുമാണ് ജില്ലയിൽ പപ്പടം നിർമ്മിക്കുന്നത്. ഉഴുന്നിന്റെ വില അടിക്കടിയാണ് വർദ്ധിക്കുന്നത്. പപ്പടക്കാരത്തിന് കിലോയ്ക്ക് അഞ്ചു രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ രണ്ട് മാസമുണ്ടായത്.
ഒരു കിലോ പപ്പടം ഉണ്ടാക്കാൻ 150 രൂപയോളം ചെലവ് വരുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞു. പരമ്പരാഗതമായി പപ്പടം നിർമ്മിക്കുന്നവർ 20,000 ഓളം വരും. യന്ത്രവത്കരണം വ്യാപകമായതോടെ ഭൂരിഭാഗം പേരും ആധുനിക സംവിധാനങ്ങളിലേക്ക് മാറി. പരമ്പരാഗത രീതിയിൽ ദിവസം 10 മുതൽ പതിനഞ്ച് കിലോ പപ്പടം മാത്രമാണ് ഉണ്ടാക്കാനാകുക. ഇത് വിറ്റഴിച്ചാലും ഭേദപ്പെട്ട രീതിയിൽ ജീവിക്കാനാകില്ല.
വ്യാജ പപ്പടം സുലഭം
നാടൻ പപ്പട നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കി വ്യാജപപ്പടം സുലഭം. മൈദ, കോൺഫ്‌ളവർ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന പപ്പടങ്ങളാണ് ഇവ. ഇത്തരക്കാരെ പിടികൂടാൻ ആവശ്യമായ നടപടി കൈക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്.
വില വർദ്ധിപ്പിച്ചു
അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവ് മൂലം 80 മുതൽ 100 ഗ്രാം വരെയുള്ള ഒരു പാക്കറ്റ് പപ്പടത്തിന് 20 മുതൽ 25 രൂപ വരെയുണ്ടായിരുന്നത് ഇനി മുതൽ 30 രൂപ വരെയാക്കിയിട്ടുണ്ടെന്ന് പപ്പട് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ ഭാരാവാഹികൾ അറിയിച്ചു.
പരമ്പരാഗതമായി ഈ മേഖലയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മുന്നോട്ടുപോകാൻ സാധിക്കാത്തതിനെ തുടർന്ന് വിട്ടുപോയി. പലരും നഷ്ടം സഹിച്ചാണ് മുന്നോട്ട് പോകുന്നത്.
സി.എം.മോഹൻദാസ്,
പപ്പട് മാനുഫാക്‌ച്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |