തൃശൂർ : വരവ് പൂരങ്ങൾക്ക് ഓരോ കമ്മിറ്റികൾക്ക് പരമാവധി മൂന്ന് ആനകളെ വരെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കാം. വരവ് പൂരങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. ഓരോ വരവ് പൂരങ്ങൾക്കും മുൻകൂട്ടി സമയം നിശ്ചയിച്ച് നൽകേണ്ടതും, വരവ് പൂരങ്ങൾ സമയനിഷ്ഠ പാലിച്ച് ഉത്സവസ്ഥലത്ത് ജനത്തിരക്ക് രൂപപ്പെടാത്ത വിധത്തിൽ പ്രധാന ക്ഷേത്രത്തിൽ വന്ന് ചടങ്ങുകൾ നടത്തി തിരികെപോകേണ്ടതുമാണ്. പ്രധാന ഉത്സവസ്ഥലത്ത് ഒരേ സമയം പതിനൊന്നിൽ കൂടുതൽ ആനകളെ അനുവദിക്കില്ല. ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ചന്ദനക്കുടം നേർച്ച എന്നിവയ്ക്ക് കഴിഞ്ഞ വർഷം നടത്തിയ പ്രകാരം ആനയെഴുന്നള്ളിപ്പുകൾ നടത്തുന്നതിന് അനുവാദം ഉണ്ടാകും. യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി.പി.ജോസഫ്, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) മധുസൂദനൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രഞ്ജിത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഉഷാറാണി തുടങ്ങിയവർ പങ്കെടുത്തു.
എടമുട്ടം തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും
എടമുട്ടം : ശ്രീനാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഗണപതിഹോമം, ഉഷപൂജ, പന്തീരടിപൂജ, ശ്രീഭൂതബലി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രാചാര്യൻ നാരായണൻകുട്ടി തന്ത്രി, മേൽശാന്തി സന്ദീപ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ കർമ്മം നടക്കും. തുടർന്ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ്. 18ന് ചൊവ്വാഴ്ചയാണ് തൈപ്പൂയ മഹോത്സവം. അന്നേദിവസം രാവിലെ 9 മുതൽ കാവടിയാട്ടം. വൈകീട്ട് പകൽപ്പൂരം. ചെറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാഞ്ചാരി മേളം അകമ്പടിയാവും. രാത്രി തായമ്പക, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |