SignIn
Kerala Kaumudi Online
Thursday, 25 April 2024 1.19 PM IST

മഴയൊഴിഞ്ഞിട്ടും ഒഴിയാതെ മാലിന്യം, പ്ളാസ്റ്റിക് നിറഞ്ഞ് കാനകൾ

lorry-
പൂങ്കുന്നം പള്ളിക്ക് മുൻവശം മലിനജലം റോഡിൽ കെട്ടിക്കിടക്കുന്നു

തൃശൂർ: മഴ പൂർണമായും പിൻവാങ്ങിയെങ്കിലും നിറഞ്ഞുകവിഞ്ഞ് ചീഞ്ഞുനാറുകയാണ് നഗരത്തിലെ പ്രധാനപാതകളിലെ കാനകൾ. കൊവിഡ് നിയന്ത്രണം നീക്കിയതോടെ നഗരത്തിലേക്ക് കഴിഞ്ഞമാസങ്ങളിൽ ജനങ്ങൾ പഴയപോലെ ഒഴുകിയെത്തിയപ്പോൾ പ്‌ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി. ഇന്നലെ പൂങ്കുന്നത്ത് കാന പൊട്ടിയൊലിച്ചതോടെ വഴി തടഞ്ഞാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

പടിഞ്ഞാറെക്കോട്ടയിലും കിഴക്കെകോട്ടയിലും ശക്തനിലും ഉൾവഴികളിലുമെല്ലാം മാലിന്യം നിറഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് ആൾത്തിരക്ക് കുറഞ്ഞതോടെ നടന്ന വ്യാപകശുചീകരണിൽ മാലിന്യപ്രതിസന്ധി ഒതുങ്ങിയതായിരുന്നു. ഇപ്പോൾ ഒമിക്രോൺ വ്യാപനഭീതിക്കിടെ മാലിന്യപ്രശ്‌നത്തോടൊപ്പം കൊതുകുശല്യവും രൂക്ഷമായി. കൊവിഡ് കാലത്ത് പാഴ്‌സൽഭക്ഷണം വ്യാപകമായതോടെ പ്‌ളാസ്റ്റിക് ടിന്നുകളും അലുമിനിയം ഫോയിൽ പാത്രങ്ങളും കാനകളിൽ നിറഞ്ഞു. മഴക്കാലത്തും കാനകൾ നിറഞ്ഞൊഴുകിയിരുന്നു. പ്‌ളാസ്റ്റിക് മാലിന്യം കൂടിയതോടെ കാനകളിലെ ഒഴുക്ക് നിലച്ചു.

പ്‌ളാസ്റ്റിക് മാലിന്യം കീറാമുട്ടി

പ്‌ളാസ്റ്റിക് മാലിന്യസംസ്‌കരണം കീറാമുട്ടിയായി തുടരുകയാണ്. അതേസമയം, ശക്തൻ നഗറിൽ ഓർഗാനിക് വേസ്റ്റ് കൺവർട്ടർ എന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് പോലും ഫലപ്രാപ്തിയില്ലെത്തിയില്ല.

2010ൽ ലാലൂർ മാലിന്യപ്രശ്‌നത്തിന് അന്ത്യംകുറിച്ചാണ് ശക്തൻ മാലിന്യ പ്ലാന്റിന് തുടക്കംകുറിച്ചത്. പുണെ മാതൃകയിൽ 100 ദിവസത്തിനുള്ളിലാണ് പ്ലാന്റ് പ്രവർത്തന സജ്ജമാക്കിയത്. കുരിയച്ചിറ, കൂർക്കഞ്ചേരി, ഒല്ലൂർ, വിൽവട്ടം, അയ്യന്തോൾ എന്നീ സോണലുകളിൽ ഒഡബ്യുസി പ്ലാന്റുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടമായിരുന്നു ശക്തൻ നഗർ പ്ലാന്റ്. മാലിന്യം സംസ്‌കരിച്ച് വളം വിൽക്കാൻ തുടക്കത്തിൽ കഴിഞ്ഞെങ്കിലും പിന്നീട് പദ്ധതി തുടർന്നില്ല

കാനയിലെ മലിനജലം റോഡിലേക്ക്, വഴിതടഞ്ഞ് വിദ്യാർത്ഥിനികളും

സെപ്ടിക് ടാങ്ക് മാലിന്യം അടക്കം നിറഞ്ഞ കാനയിലെ വെളളം റോഡിലേക്കൊഴുകിയതോടെ പൂങ്കുന്നം പള്ളിക്കു സമീപം വിദ്യാർത്ഥിനികളും നാട്ടുകാരും ചേർന്നാണ് വഴി തടഞ്ഞത്. മലിനജലം ദേഹത്തേക്ക് തെറിച്ചുവീണ പൂങ്കുന്നം വൃന്ദാവൻ കോളനിയിൽ ശിവസുധയിൽ സുദേവിന്റെ മക്കളായ തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്യയും തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആരഭിയുമാണ് പ്രതിഷേധത്തിൽ ഒപ്പം ചേർന്നത്. വാഹന ഗതാഗതം തടസപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്.

കളക്ടർക്ക് പരാതി

രണ്ടാഴ്ചയായി മലിനജലം റോഡിലൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകൻ കെ. കേശവദാസിന്റെ നേതൃത്വത്തിൽ കളക്ടർക്ക് പരാതി നൽകിയിരുന്നു. പരിഹാരമുണ്ടാക്കണമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് എ.ഡി.എം നിർദേശവും നൽകി. വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിക്കുന്ന വെള്ളം ഇരുചക്ര കാൽനടയാത്രക്കാരുടെ ദേഹത്തേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് വീഴുന്നത്. കോർപറേഷനെ അറിയിച്ചപ്പോൾ മേയർ അടക്കം എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല. കോട്ടപ്പുറം ഡിവിഷനിലാണ് സ്ഥലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.