തൃശൂർ : ഇന്നത്തെ കൊവിഡ് അവലോകന യോഗം നിർണ്ണായകമായിരിക്കെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. 21 ദിവസങ്ങൾക്കിടെ നൂറിൽ നിന്നും രോഗബാധ ആയിരത്തിലേക്ക് ഉയർന്നു.
ക്രിസ്മസ് തലേന്ന് 187 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ 159 പേർക്കും. 28നാണ് ആ ആഴ്ചയിലെ കൂടിയ കൊവിഡ് കണക്ക്, 237. പുതുവർഷത്തിലെ ആദ്യദിനം മുതൽ മാറ്റം കണ്ടു. ക്രിസ്മസ് ആഘോഷത്തിന് പിന്നാലെ പുതുവത്സരവും അടിച്ചുപൊളിച്ചതോടെ കൊവിഡ് അനുകൂല സാഹചര്യം ഒരുങ്ങി.
എട്ട് ദിവസം കൊണ്ട് 1420 പേർക്കാണ് നേരത്തെ രോഗം ബാധിച്ചതെങ്കിൽ ജനുവരി ഒന്നു മുതൽ അഞ്ചുവരെ 1407 പേർക്കായിരുന്നു രോഗ ബാധ. ഇതിൽ അഞ്ചിന് 376 ഉം രണ്ടിന് 342 ഉം നാലിന് 330 ആയി. തുടർന്നുള്ള ആറ് ദിവസമത് 3726 ആയി. ഡിസംബറിൽ 8787 ആയിരുന്നെങ്കിൽ ജനുവരിയിൽ 20,000 വരെയാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ, ബുധനാഴ്ച്ച മാത്രം ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് പതിനഞ്ച് പേർക്കാണ്.
നിയന്ത്രണം കടുപ്പിക്കാൻ ആളില്ല
കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും ഒമിക്രോൺ വർദ്ധിക്കുമ്പോഴും നിയന്ത്രണം കടുപ്പിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പാക്കാൻ ഇതുവരെയും ആരും കളത്തിലിറങ്ങിയിട്ടില്ല. ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് ലഭിക്കാത്തതാണ് പ്രധാന കാരണം. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ പൊലീസ് കളത്തിലിറങ്ങിയാണ് നിയന്ത്രണം കടുപ്പിച്ചത്. കൂടാതെ ആരോഗ്യ വകുപ്പ് അധികൃതർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവരുമുണ്ടായിരുന്നു. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരിൽ കൂടുതൽ പാടില്ലെന്ന നിബന്ധന നിലനിൽക്കുമ്പോൾ മറ്റ് പൊതുപരിപാടികളിൽ നൂറുക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്.
ആർ.ആർ.ടികൾ വന്നേക്കും
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഫലപ്രദമായി പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കിയിരുന്ന ആർ.ആർ.ടികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ കഴിഞ്ഞദിവസം ജില്ലാതല അവലോകന യോഗത്തിൽ തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചുകൂട്ടി ആർ.ആർ.ടി പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അഭിപ്രായപ്പെട്ടു.
ഇതുവരെ ആർ.ആർ.ടികളടക്കം കാൽ ലക്ഷത്തോളം സന്നദ്ധ സേവകരാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ ആർ.ആർ.ടികളുടെ പ്രവർത്തനം നിലച്ചു. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് രൂപപ്പെട്ടിട്ടുള്ള ക്ലസ്റ്ററുകളിൽ നിരീക്ഷണം ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കണമെന്ന നിർദ്ദേശവും ഉയർന്നു.
പത്ത് പേർക്ക് കൂടി ഒമിക്രോൺ
തൃശൂർ: രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 25 ഒമിക്രോൺ കേസുകൾ. ബുധനാഴ്ച പതിനഞ്ച് പേർക്കും ഇന്നലെ പത്ത് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ആലപ്പുഴയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു തൃശൂർ. ബുധനാഴ്ച ഏറ്റവും കൂടുതൽ രോഗികൾ തൃശൂരായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ യു.എ.ഇയിൽ നിന്നും മൂന്ന് പേർ ഖത്തറിൽ നിന്നും വന്നവരാണ്. മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |