കൊടുങ്ങല്ലൂർ: മകര സംക്രമ സന്ധ്യയിൽ 1001 കതിന വെടി മുഴങ്ങിയതോടെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് തുടക്കം. മകരസംക്രമദിനത്തിൽ ദേവിയെ വണങ്ങാൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഇതോടെ നാലുനാൾ ശ്രീകുരുംബക്കാവും നഗരവും താലപ്പൊലി മഹോത്സവത്തിന്റെ ലഹരിയിലമരും.
കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടക്കുക. ഒന്നാം താലപ്പൊലിനാളായ ഇന്ന് പുലർച്ചെ മുതൽ ക്ഷേത്രാങ്കണത്തിൽ കുടുംബി സമുദായംഗങ്ങളുടെ സുവാസിനി പൂജകളും ആടിനെ നടതള്ളലും നടക്കും. ഉച്ചയ്ക്ക് ഒന്നിന് തെക്കെ നടയിലെ കുരുംബാംമ്മ നടയിൽ നിന്നും മൂന്നാനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പാരംഭിക്കും. വൈകീട്ട് ഒമ്പതാനകളുടെ എഴുന്നള്ളിപ്പ് സമാപിക്കും. തുടർന്ന് 1001 കതിന വെടിയും കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
ഒന്നാം താലപ്പൊലി നാളിൽ ഭഗവതിയുടെ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നത് ചിറയ്ക്കൽ കാളിദാസനായിരിക്കും. രണ്ടാം താലപ്പൊലി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ ഇന്ദ്രസെന്നും മൂന്നാം താലപ്പൊലി നാളിൽ അന്നമനട ഉമാമഹേശ്വരനും നാലാം താലപ്പൊലി നാളിൽ കൊടുങ്ങല്ലൂർ അച്ചുതൻ കുട്ടിയും ഭഗവതിയുടെ സ്വർണ്ണക്കോലം എഴുന്നള്ളിക്കും. ജനുവരി18നാണ് താലപ്പൊലി മഹോത്സവം സമാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |