തൃശൂർ: ശങ്കരാദ്വൈതത്തിന്റെ മാനവദർശനം വ്യാഖ്യാനിച്ച ശ്രീനാരായണഗുരുവിന്റെ ഫ്‌ളോട്ട് റിപ്പബ്ലിക്ദിന പരേഡിൽ നിന്നൊഴിവാക്കി ശങ്കാരചാര്യരുടേത് ഉൾപ്പെടുത്തണമെന്ന കേന്ദ്രജൂറിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി. ദാർശനികൻ എന്നനിലയിൽ ശങ്കരാചാര്യരുടെ നിലപാട് കുറച്ചുകാണുന്നില്ല. എന്നാൽ കേരളീയ നവോത്ഥാനത്തിന് അടിത്തറയിട്ട, ജാതിക്കും മതത്തിനും അതീതമായ മാനവദർശനം ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവാണ് കേരളത്തിന്റെ പ്രതീകമാകേണ്ടത്. സംസ്ഥാനത്തിന്റെ ഫ്‌ളോട്ട് എതാകണമെന്ന് നിർണയിക്കാനുള്ള അവകാശത്തിൽ കേന്ദ്രം കൈകടത്തുകയാണ് ചെയ്തത്. ചരിത്രത്തെയും സാംസ്‌കാരികധാരകളെയും ഏകപക്ഷീയമായി തിരുത്തുകയാണ് ഇതിനുപിന്നിലെ ലക്ഷ്യം. ശങ്കരാദ്വൈതത്തെ ജാതിമതാതീതമായ മാനവസങ്കൽപ്പത്തിനായി വ്യഖ്യാനിച്ച ശ്രീനാരായണഗുരുവിനോട് കാണിക്കുന്ന അവഹേളനമണ് കേന്ദ്ര നിലപാടെന്നും സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |