ചാലക്കുടി: മുപ്പതിനായിരത്തോളം പേർക്ക് മുടക്കമില്ലാതെ കുടിനീരെത്തിക്കാവുന്ന വാട്ടർ അതോറിറ്റിയുടെ ചാലക്കുടി പമ്പിംഗ് സ്റ്റേഷനിലേക്കുള്ള ഭൂഗർഭ വൈദ്യുതിയെത്തിക്കുന്ന പദ്ധതി കടലാസിലുറങ്ങി. മൂന്ന് വർഷം മുമ്പ് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചെങ്കിലും വാട്ടർ അതോറ്റിയുടെ ഹെഡ് ഓഫീസിൽ നിന്നും ഫണ്ട് അനുവദിച്ചില്ല.
ഇനി പുതുക്കിയ എസ്റ്റിമേറ്റ് വേണ്ടി വരുമെന്നതിനാൽ നടക്കുമോയെന്ന് കണ്ടറിയണം. പവർ ഹൗസും പമ്പിംഗ് സ്റ്റേഷനും കൂടപ്പുഴയിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിക്കടിയിലൂടെ കേബിളിടുന്ന പ്രവൃത്തി നടപ്പാക്കുക എളുപ്പമാണ്. അന്നത്തെ എം.എൽ.എ ബി.ഡി ദേവസിയുടെ ശ്രമഫലമായി 650 മീറ്റർ മാത്രം ദൂരമുള്ള ഭൂഗർഭ കേബിൾ (യു.ജി കേബിൾ) സംവിധാനത്തിന് 2018 ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പ്രളയാനന്തര പ്രശ്‌നങ്ങളും കൊവിഡിന്റെ ആക്രമണവും വില്ലനായി.
മലയോര പ്രദേശമായ പരിയാരത്തെ ഫീഡറിൽ നിന്നെത്തുന്ന വൈദ്യുതി പലപ്പോഴും മുടങ്ങുന്നതാണ് പമ്പിംഗിനെ ഏറെ ബാധിച്ചിരുന്നത്. ഇതാണ് സ്ഥിരമായ ഭീഷണിയും. പിന്നാക്ക മേഖലയും ഉയർന്ന പ്രദേശവുമായ ഉറുമ്പൻകുന്നിലും വി.ആർ പുരത്തും മുടങ്ങിയാൽ വെള്ളം വീണ്ടുമെത്താൻ രണ്ട് ദിവസമെങ്കിലും കഴിയും. ചാലക്കുടി നഗരസഭ, ആളൂർ, പോട്ടയിലെ താണിപ്പാറ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ടാൽ ജല അതോറിറ്റി കനിയുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
സുഗമമായ കുടിവെള്ളത്തിന് അത്യന്താപേക്ഷിതം
പരിയാരം ഫീഡറിൽ നിന്നും പമ്പിംഗ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തുന്നതിനാൽ തടസം സ്ഥിരം സംഭവം. ഇതുമൂലം ദിവസം പല തവണയും പമ്പിംഗും ശുചീകരണവും മുടങ്ങുന്നു. ചാലക്കുടി പദ്ധതി പ്രദേശത്ത് ഭൂരിഭാഗവും നാൽപത് വർഷത്തിലേറെ പഴക്കമുള്ള എ.സി പൈപ്പ് പൊട്ടൽ നിമിത്തം സ്ഥിരമായി കുടിവെള്ളം മുടങ്ങുകയാണ്.
യു.ജി കേബിൾ പദ്ധതിയുടെ മൂന്ന് വർഷം മുൻപ് തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ കാലാവധി അവസാനിച്ചു. പുതിയ എസ്റ്റിമേറ്റിന്റെ അനുവാദത്തിനായി ഹെഡ് ഓഫീസിലേക്ക് അപേക്ഷ നൽകും. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ ഉൾപ്പെടുത്താനും ശ്രമിക്കും.
രേഖ പി.നായർ
അസി.എക്‌സി എൻജിനീയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |