കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് സമാപിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണമുണ്ടെങ്കിലും ഭക്തജന തിരക്കിൽ ക്ഷേത്ര നഗരി അക്ഷരാർത്ഥത്തിൽ ആഘോഷത്തിമിർപ്പിലാണ്. മകരസംക്രമ സന്ധ്യയിലാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ഗോത്ര സംസ്‌കാരപ്പെരുമയുമായി കുഡുംബി സമുദായവും മലയരയന്മാരും വിവിധ ആചാരങ്ങളുമായി കൊടുങ്ങല്ലൂർ കാവിനെ സമ്പന്നമാക്കി. നാണ്യവിളകളായ ചുക്ക്, കുരുമുളക്, മഞ്ഞൾ, ഏലം തുടങ്ങിയവ കാണിക്കയർപ്പിച്ച് മലയരയന്മാരും മംഗല്യപൂർത്തിക്കും അഭീഷ്ട സിദ്ധിക്കുമായി സവാസിനി പൂജ നടത്തി. കുഡുംബി സ്ത്രീകളും ഒന്നാം ദിവസം താലപ്പൊലിക്കാവ് സ്വന്തമാക്കി. ഇന്നലെ രാവിലെ സമ്പൂർണ്ണ നെയ്യ് വിളക്കോടെയാണ് ക്ഷേത്രാങ്കണം ഉത്സവത്തെ വരവേറ്റത്. രാവിലെ നവരാത്രി മണ്ഡപത്തിൽ നടന്ന അക്ഷര ശ്ലോക സദസിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. സമാപന ദിവസമായ ഇന്ന് അർദ്ധരാത്രിക്ക് ശേഷം തെക്കെ നടയിലുള്ള ശ്രീകുരുംബ സന്നിധിയിൽ നിന്നും ആരംഭിക്കുന്ന എഴുന്നള്ളിപ്പ് ക്ഷേത്രനടയിൽ സമാപിക്കുന്നതോടെ 1001 കതിനാവെടികളും വർണ്ണശബളമായ വെടിക്കെട്ടും അരങ്ങേറും. ഇതോടെ ആഘോഷങ്ങൾക്ക് വിരാമമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |