തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൺസോർഷ്യം രൂപീകരിക്കുന്നതിന് കടമ്പകൾ ഏറെ. ചിട്ടവട്ടങ്ങൾ പാലിക്കാതെയാണ് കഴിഞ്ഞയാഴ്ച താലൂക്ക് തലങ്ങളിൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ചില താലൂക്കുകളിൽ യോഗം നടന്നിട്ടില്ലെന്ന് അറിയുന്നു.
യോഗത്തിൽ വിവിധ ബാങ്ക് അധികൃതർ പങ്കെടുത്തെിരുന്നു. കൺസോർഷ്യത്തിലേക്ക് പണം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ആരും അനുകൂല തീരുമാനത്തിൽ എത്തിയില്ലെന്നാണ് അറിയുന്നത്. കൺസോർഷ്യം രൂപീകരിക്കാൻ നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിനെ ലീഡ് ബാങ്കായി നിശ്ചയിക്കണം. അവരാണ് കരുവന്നൂർ ബാങ്കിന്റെ ബാദ്ധ്യതയിൽ ഭൂരിഭാഗവും വഹിക്കേണ്ടത്. കൺസോർഷ്യത്തിന്റെ നേതൃസ്ഥാനവും അവർക്കായിരിക്കും. മറ്റ് ബാങ്കുകൂൾ തങ്ങളുടെ ക്‌ളാസ് അനുസരിച്ച് തുക നൽകുകയാണ് വേണ്ടത്. എത്രയാണ് നൽകേണ്ടതെന്ന് ധാരണയിലെത്തണം. വായ്പയായി നൽകുന്ന പണത്തിന് പലിശ നിശ്ചയിക്കണം. ഈ ലക്ഷ്യത്തോടെ വിളിക്കുന്ന യോഗം ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ആയിരിക്കുകയും വേണം. സർക്കാർ ഉത്തരവിന്റെ അടിസ്ഥാത്തിലായിരിക്കണം ഈ നടപടികൾ.
ബാങ്കുകളുടെ യോഗത്തിൽ പണാഭ്യർത്ഥന നടത്തിക്കൊണ്ട് അസി. രജിസ്ട്രാർ നൽകിയ സർക്കുലറല്ലാതെ മറ്റ് സർക്കാർ ഉത്തരവുകളുള്ളതായി അറിവില്ല. ഈ സാഹചര്യത്തിൽ ബാങ്കുകൾ പണം മുടക്കില്ല. സർക്കാറിന്റെ ഉറപ്പില്ലാത്തതാണ് കാരണം. കോൺഗ്രസിന്റെയും ഇടതിതര പാർട്ടികളുടെയും ഭരണത്തിലുള്ള ബാങ്കുകൾ കൺസോർഷ്യത്തിൽ പണം മുടക്കാൻ സാദ്ധ്യതയില്ല. കേരള ബാങ്ക് പോലും ബാദ്ധ്യത ഭയന്ന് പിൻമാറിയ സാഹചര്യത്തിലാണിത്.
രാഷ്ട്രീയ താല്പര്യമെന്ന്
ജില്ലയിലെ 152 ബാങ്കുകളിൽ 52 എണ്ണം കോൺഗ്രസിന്റെയോ മറ്റ് പാർട്ടികളുടെയോ ഭരണത്തിലാണ്. കൺസോർഷ്യത്തിനോട് കോൺഗ്രസ് വിയോജിപ്പാണ്. കരുവന്നൂരിനെ പോലെ ബാദ്ധ്യതയുള്ള മറ്റ് ബാങ്കുകളുടെ കാര്യത്തിലും തീരുമാനം വേണമെന്നാണ് അവരുടെ ആവശ്യം. 40 കോടിയുടെ വെട്ടിപ്പ് നടന്ന പുത്തൂർ സഹകരണ ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്ത് 17 ബാങ്കുകൾ പ്രതിസന്ധിയിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയിരിക്കെ കരുവന്നൂരിന്റെ കാര്യത്തിൽ പ്രത്യേക താത്പര്യം കാണിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് അവർ ആരോപിക്കുന്നു. വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് പ്രസിഡന്റുമാരുടെ യോഗം കെ.പി.സി.സിക്ക് കത്തയച്ചിട്ടുണ്ട്. സി.പി.എം ജില്ലാ സമ്മേളനത്തെ മുന്നിൽക്കണ്ട് അണികളുടെ വായടക്കാനാണ് കൺസോർഷ്യം നീക്കമെന്നും സൂചനയുണ്ട്. കരുവന്നൂർ തട്ടിപ്പ് സി.പി.എം ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
കൺസോർഷ്യം നടപടികൾ നിന്ന്പിന്മാറണമെന്ന്
തൃശൂർ: കരുവന്നൂർ ബാങ്കിനായുള്ള കൺസോർഷ്യം നടപടികൾ നിന്ന് സർക്കാർ പിന്മാറണമെന്ന് ഡി.സി.സി ജനറൽസെക്രട്ടറി രവി ജോസ് താണിക്കൽ. കരുവന്നൂർ ബാങ്ക് കൺസോർഷ്യം ഉണ്ടാകുക വഴി സഹകരണ ബാങ്കിംഗ് രംഗത്തെ അഴിമതിക്ക് സർക്കാർ സംരക്ഷണം നൽകുകയാണ്. ഇത്തരം പുതിയ പ്രവണത തുടങ്ങിയാൽ ഈ രംഗത്ത് അഴിമതി നടത്താൻ കൂടുതൽ അവസരം ഒരുക്കിക്കൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും. കരുവന്നൂർ ബാങ്കിലെ നിക്ഷേപരുടെ പണം തിരികെ നൽകുന്നതിന് അഴിമതി നടത്തിയവരുടെ പക്കൽ നിന്ന് ഈടാക്കാൻ അടിയന്തര നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്നും രവി ജോസ് താണിക്കൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |