തൃശൂർ: സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി എം.എം. വർഗീസിനെ വീണ്ടും തിരഞ്ഞെടുത്തു. 44 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്. വർഷങ്ങൾക്ക് മുമ്പ് വിഭാഗീയതയുടെ പേരിൽ മാറ്റിനിറുത്തുകയും പിന്നീട് കീഴ്ഘടകങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്ത ടി. ശശിധരനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി എന്നതാണ് പ്രത്യേകത.
അതേസമയം ഏറെക്കാലമായി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ബാബു എം. പാലിശേരിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം കുന്നംകുളത്ത് നിന്ന് എം. ബാലാജി ജില്ലാ കമ്മിറ്റിയിൽ എത്തി. കരുവന്നൂർ വിഷയത്തിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ.ആർ. വിജയയും ഉല്ലാസിനെയും തിരിച്ചെടുത്തില്ല. ജില്ലാ കമ്മിറ്റിയിൽ നാലു വനിതകളാണ് ഉൾപ്പെട്ടത്.
സെക്രട്ടേറിയറ്റിൽ 3 പേർ പുതുമുഖങ്ങൾ
11അംഗ ജില്ലാക്കമ്മിറ്റിയിൽ മൂന്നുപേർ പുതുമുഖങ്ങൾ. വനിതാ പ്രതിനിധിയെ ആദ്യമായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ നറുക്ക് വീഴുമെന്ന് പ്രതീക്ഷിച്ചിരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനെ തഴഞ്ഞ് ഏരുമപ്പെട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസയെയാണ് ഉൾപ്പെടുത്തിയത്. സാമുദായിക പരിഗണന കണക്കിലെടുത്താണ് ഇവരെ ഒഴിവാക്കിയതെന്നാണ് നേതൃത്വം നൽകുന്ന സൂചന. എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനിടെ മേരി തോമസിന്റെ മകനെതിരെ തട്ടിപ്പ് വിവാദം ഉയർന്നിരുന്നു. ഇത് പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ ഗൂഢാലോചനയാണെന്നും പരാതിയുണ്ട്. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ. വാസുവിനെയും കൊടുങ്ങല്ലൂരിൽ നിന്നുള്ള പി.കെ. ചന്ദ്രശേഖരനെയും ഉൾപ്പെടുത്തി. മുൻ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി. സുമേഷിനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുക്കുമെന്ന് സൂചനയുണ്ടായെങ്കിലും ഉൾപ്പെടുത്തിയില്ല. എം.എം. വർഗീസ് , യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവിസ് മാസ്റ്റർ, പി.കെ. ഷാജൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങൾ.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
എം.എം. വർഗീസ് , യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവിസ് മാസ്റ്റർ, പി.കെ. ഷാജൻ, എ.എസ്. കുട്ടി, കെ.എഫ്. ഡേവിസ്, ബി.ഡി. ദേവസി, വർഗീസ് കണ്ടംകുളത്തി, കെ.വി. നഫീസ, ടി.കെ. വാസു, ടി.എ. രാമകൃഷ്ണൻ, പി.ആർ. വർഗീസ്, ടി.വി. ഹരിദാസ്, ആർ. ബിന്ദു, പി.എം. അഹമ്മദ്, പി.എ. ബാബു, പി.കെ. ചന്ദ്രശേഖരൻ, സി. സുമേഷ്, മേരി തോമസ്, എം. കൃഷ്ണദാസ്, എം. രാജേഷ്, പി.കെ. ശിവരാമൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ.പി. പോൾ, പി.എൻ. സുരേന്ദ്രൻ, കെ.വി. ഹരിദാസ്, പി.ബി. അനൂപ്, കെ.വി. രാജേഷ്, കെ.കെ. മുരളീധരൻ, എം.എൻ. സത്യൻ, കെ. രവീന്ദ്രൻ, സി.കെ. വിജയൻ, കെ.എസ്. അശോകൻ, എം.എ. ഹാരീസ് ബാബു, എ.എസ്. ദിനകരൻ, ടി. ശശിധരൻ, എം. ബാലാജി, എം.കെ. പ്രഭാകരൻ, ഉഷ പ്രഭുകുമാർ, വി.പി. ശരത്ത് പ്രസാദ്.
കെ - റെയിൽവികസനത്തിന്റെ രജതരേഖയാണെന്ന് സി.പി.എം തൃശൂർ ജില്ലാ സമ്മേളനം
തൃശൂർ: കെ - റെയിൽ പദ്ധതി കേരളവികസനത്തിന്റെ രജതരേഖയാണെന്ന് സി.പി.എം തൃശൂർ ജില്ലാ സമ്മേളനം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കെ - റെയിൽ പദ്ധതി കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നതാണ്. സ്ഥാപിത താത്പര്യക്കാരായ പ്രതിപക്ഷ കക്ഷികളാണ് പദ്ധതിക്ക് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത്. നാടിന്റെ മെച്ചപ്പെട്ട പുരോഗതിക്ക് സഹായകരമായി മാറുന്ന കെ - റെയിൽ പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
കെ - റെയിലിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രമേ മുന്നോട്ടു പോകുകയുള്ളൂവെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കിയിരുന്നു. ന്യായമായ പരാതികൾ ചർച്ച ചെയ്ത്, തിരുത്തേണ്ടതു തിരുത്തുമെന്നും പാരിസ്ഥിതിക സന്തുലനം കാത്തു സൂക്ഷിച്ചു കൊണ്ടായിരിക്കും കെ - റെയിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജില്ലയിൽ സമഗ്രമായ പരിസ്ഥിതി സൗഹാർദ്ധ പദ്ധതി നടപ്പിലാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൃഷി, ടൂറിസം, സമഗ്ര ആരോഗ്യ പദ്ധതി, സാംസ്കാരികം, ഭിന്നശേഷി പുനരധിവാസം, ചെറുകിട വ്യവസായം, ജലസേചനം തുടങ്ങി വ്യത്യസ്ത മേഖലകളുടെ സാദ്ധ്യതകൾ പരിഗണിച്ച് സമഗ്രമായ പദ്ധതി വിഭാവനം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |