തൃശൂർ: പ്രതീക്ഷിച്ചതിനും നിശ്ചയിച്ചതിനും വേഗത്തിൽ കുതിരാനിലെ രണ്ടാം ടണൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ആ കുതിപ്പില്ലെന്ന ആക്ഷേപം ശക്തം. സുരക്ഷാപരിശോധനകളെല്ലാം ഉറപ്പാക്കിയെന്ന് പറഞ്ഞ് രണ്ടാം ടണൽ തുറന്നുകൊടുത്തതിന് പിന്നാലെ ലൈറ്റുകളും കാമറകളുമെല്ലാം തകർന്നത് ഇനിയും ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യുമെന്നാണ് ഉയരുന്ന ചോദ്യം.
അപകടമുണ്ടാക്കിയ ടിപ്പർ ലോറി തിരിച്ചറിയാൻ തന്നെ എളുപ്പമായിരുന്നില്ല. നമ്പർ കണ്ടെത്താനാകാതെ ലോറിയിൽ എഴുതിയിരുന്ന 'ഗിഫ്റ്റ് ഒഫ് ഗോഡ്' എന്ന മൂന്ന് ഇംഗ്ലിഷ് വാക്കുകളാണ് പൊലീസിന് സഹായകമായത്. നമ്പർപ്ലേറ്റ് തിരിച്ചറിയാനുള്ള വ്യക്തത ദൃശ്യങ്ങൾക്കുണ്ടായിരുന്നില്ല. അപകടം ഉണ്ടായാൽ ഇനിയെങ്ങനെ വാഹനങ്ങൾ പൊലീസിന് കണ്ടെത്താനാകുമെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.
പിൻഭാഗം ഉയർത്തിയ നിലയിൽ ടണലിലൂടെ ലോറി പായുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞെങ്കിലും രാത്രികാല ദൃശ്യം പകർത്താൻ കഴിവുളള ആധുനിക സി.സി.ടി.വി കാമറകൾ പോലും ഉണ്ടായിരുന്നില്ലെന്ന വസ്തുതയാണ് പുറത്തുവന്നത്.
ടണലിലെ 90 മീറ്റർ ദൂരത്തിൽ നാശനഷ്ടമുണ്ടാക്കിയ വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് പിടികൂടിയത്. പിൻഭാഗം താഴ്ത്താതെ തുരങ്കത്തിലേക്കു പ്രവേശിച്ചതാണ് നാശനഷ്ടമുണ്ടാക്കിയത്. ലൈറ്റുകൾ തകരുന്ന ശബ്ദം കേട്ടെങ്കിലും ലോറി നിറുത്താതെ പോകുകയായിരുന്നു.
ഡ്രൈവർ ചുമന്നമണ്ണ് കുന്നമ്മേൽ ജിനേഷിനെ (38) പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതേസമയം, ടണലിന്റെ ഉയരക്കുറവ് പ്രശ്‌നമല്ലെന്നാണ് പറയുന്നത്. 10 മീറ്ററാണ് മദ്ധ്യഭാഗത്തെ ഉയരം. നിലവിൽ റോഡുകളിലൂടെ ഓടുന്ന വാഹനങ്ങൾക്ക് ഇത്ര ഉയരമില്ല. അരികിലെ റോഡിലൂടെ പോയതാണ് ലൈറ്റുകളിൽ തട്ടാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
എച്ച്.ഡി കാമറകൾ വരുമോ?
എച്ച്.ഡി മികവുളള സി.സി.ടി.വി കാമറകളാണ് പൊലീസ് അടക്കം പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നത്. ഇതിലൂടെ നമ്പർ പ്ലേറ്റുകൾ സൂം ചെയ്തു കാണാൻ കഴിയും. രാത്രിയിലും കാഴ്ചകൾ വ്യക്തമാകും. പണച്ചെലവ് കുറയ്ക്കാൻ നിലവാരം കുറഞ്ഞ കാമറകൾ കമ്പനി സ്ഥാപിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.
സഹായിച്ചത് സൈബർ സെൽ
സി.സി.ടി.വി കാമറ ദൃശ്യങ്ങൾ സൈബർ സെൽ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കുകയും സൂം ചെയ്ത് ലോറിയുടെ ഓരോ ഭാഗങ്ങളും തിരിച്ചറിഞ്ഞതുമായിരുന്നു ലോറി കണ്ടെത്താൻ സഹായകമായത്. ദേശീയപാത നിർമാണത്തിനായി കരാർ പ്രകാരം ഓടുന്ന എല്ലാ വാഹനഉടമകളെയും പൊലീസ് വിളിച്ചുവരുത്തിയാണ് ലോറിയുടെ ഡ്രൈവറെ കണ്ടെത്തിയത്.
ടണലിനുളളിലെ കാമറകളുടെ ഗുണനിലവാരം കൂട്ടാൻ കെ.എം.എസി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- എസ്.എച്ച്.ഒ. പീച്ചി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |