തൃശൂർ: കൊവിഡ് വ്യാപനം തടയുന്നതിന് ലോക്ഡൗണിന് സമാനമായി ഇന്നലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനം സഹകരിച്ചതോടെ പൊലീസിന് പണി എളുപ്പമായി. ലോക്ഡൗണിന് പോലും അനാവശ്യ യാത്രക്കാരുടെ തള്ളിക്കയറ്റം പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്നലെ തൃശൂർ നഗരം അടക്കം ജില്ലയിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും തിരക്ക് കുറവായിരുന്നു.
തുറക്കാൻ അനുവാദമുള്ള സഥാപനങ്ങളിൽ പലതും അടഞ്ഞുകിടന്നു. അവശ്യ സർവീസുകൾക്കായി പ്രവർത്തിക്കുന്ന കടകളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും പരിശോധിച്ചു. വീഴ്ച വരുത്തുന്ന കടകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.
പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. സ്വകാര്യ ബസുകളും ചെറിയ തോതിൽ സർവീസ് നടത്തിയെങ്കിലും ആളില്ലാതെ വന്നപ്പോൾ ഉച്ചയോടെ അവയിൽ അധികവും നിറുത്തി. മറ്റ് പൊതുഗാതാഗതത്തിനും സ്വകാര്യവാഹനങ്ങൾക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു.
ഞായറയാഴ്ച അർദ്ധരാത്രി 12 മുതൽ ജില്ലയുടെ വിവിധ മേഖലകളിൽ റോഡിൽ ബാരിക്കേഡുകൾ പൊലീസ് നിരത്തിയിരുന്നു. പുലർച്ചെയോടെ പൊലീസും എത്തി. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ രണ്ട് വീതം സംഘമായി പട്രോളിംഗും ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങളിൽ എത്തിയ യാത്രക്കാരെ തടഞ്ഞുനിറുത്തി അവശ്യ യാത്രക്കാരുടെ രേഖകൾ പരിശോധിച്ച് യാത്രാനുമതി നൽകി.
അനാവശ്യയാത്രക്കാരെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചു. ചിലർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച അർദ്ധരാത്രി 12വരെയുണ്ടായ നിയന്ത്രണങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ ഹോട്ടലുകളിൽ അടക്കം വലിയതോതിൽ ഓൺലൈൻ സർവീസാണ് നടന്നത്. അതേസമയം ക്ഷേത്രനഗരിയായ ഗുരുവായൂർ വിവാഹത്തിരക്കിലായിരുന്നു. 145ഓളം വിവാഹങ്ങളാണ് നടന്നത്.
ജില്ലാഅതിർത്തികളിലും നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും കർശന പൊലീസ് പരിശോധനയുണ്ടായിരുന്നു. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ രണ്ട് വീതം സംഘമായി പട്രോളിംഗും ഏർപ്പെടുത്തി. സിറ്റി ട്രാഫിക് പൊലീസ് സംഘത്തിനും പരിശോധനാ ചുമതലയുണ്ടായിരുന്നു.
പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിച്ചു. നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |