തൃശൂർ: ശക്തൻ നഗറിലെ ആകാശ നടപ്പാതയുടെ മേൽപ്പാലം ഉറപ്പിക്കൽ നടപടിക്ക് വ്യാഴാഴ്ച തുടക്കമാകും. ഇതിന്റെ ഭാഗമായി 10 ദിവസം മേഖലയിലെ റോഡുകൾ അടച്ചിടും. കോൺക്രീറ്റ് തൂണിൽ ഉറപ്പിച്ച പില്ലർ ട്രെസിലാണ് പാലം ഉറപ്പിക്കുക. 30 - 40 മീറ്റർ നീളമുള്ള നാലു പാലങ്ങൾ ഇന്ന് മുതൽ നാലു ദിവസങ്ങളിലായി ക്രെയിൻ ഉപയോഗിച്ച് കോൺക്രീറ്റ് തൂണുകൾക്ക് സമീപത്തേക്ക് മാറ്റും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് ഇവ പില്ലർ ട്രെസിൽ ഉറപ്പിക്കും. ബാക്കി ദിവസങ്ങളിൽ നാലുപാലങ്ങൾ യോജിപ്പിക്കും. വെളിയന്നൂർ ജംഗ്ഷനിൽ നിന്നും തുടങ്ങി സർക്കസ് മൈതാനിയിലൂടെ മുന്നേറി എറണാകുളം റോഡിൽ എത്തി നിൽക്കുന്ന ഒന്നാംഘട്ട അർദ്ധവൃത്ത മേൽപാലമാണ് ആദ്യഘട്ടത്തിൽ ഉറപ്പിക്കുന്നത്. അർദ്ധവൃത്തത്തിന്റെ ബാക്കി പ്രവർത്തനം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും.
200 ടണ്ണുള്ള ഇരുമ്പുകൊണ്ടുള്ള ആകാശപ്പാലത്തിന്റെ ഭാഗങ്ങൾ നേരത്തെ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂണുകളിൽ ആറു മീറ്റർ ഉയരത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ആകാശപ്പാത ഉറപ്പിക്കുന്നതിനു മുന്നോടിയായി മേഖലയിൽ നിന്നും എട്ടു കടകൾ പൊളിച്ചുമാറ്റി. ഷീറ്റ് മേഞ്ഞ മൂന്ന് ബേക്കറികളും അഞ്ചു ടാർപായ കൊണ്ട് ഒരുക്കിയ കടകളുമാണ് പൊളിച്ചുമാറ്റിയത്. ഇതിൽ നേരത്തെ നോട്ടീസ് നൽകിയിട്ടും പൊളിച്ചുമാറ്റാൻ വിമുഖത കാണിച്ച രണ്ടു കടകൾ ബുധനാഴ്ച കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി ഒഴിപ്പിച്ചു.
വൈദ്യുത ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്.
ചുറ്റളവ് - 280 മീറ്റർ
വ്യാസം - 89 മീറ്റർ
വീതി - 3 മീറ്റർ
ഉയരം - 6 മീറ്റർ
തൂണുകൾ - 16
ഉരുക്ക് - 350 ടൺ (3.5 ലക്ഷം കിലോ)
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ശക്തൻ ബസ് സ്റ്റാൻഡ്, വെളിയന്നുർ ജംഗ്ഷൻ, ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, പാലക്കാട് റോഡ്, എറണാകുളം റോഡ് അടക്കം എട്ട് സ്ഥലങ്ങളിൽ യാത്രക്കാർക്ക് കയറുവാനും ഇറങ്ങുവാനും സൗകര്യം ഒരുക്കും.
മുകളിലെത്തിയാൽ മൂന്നു മീറ്റർ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ളിടത്ത് ഇറങ്ങാം. പടികൾ കയറാൻ പ്രായമായവർക്കു ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ ലിഫ്റ്റ് സ്ഥാപിക്കും. എസ്‌കലേറ്റർ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. രണ്ടാംഘട്ടത്തിലാണ് ഇതിന്റെ ജോലികൾ നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |