ചാലക്കുടി: ഓടപ്പഴം പോലൊരു പെണ്ണിനായി ഞാൻ കൂടപ്പുഴയാകെ അലഞ്ഞോനാണ്ടി... യഥാർത്ഥത്തിൽ അങ്ങനെയൊരു പെണ്ണുണ്ടായിരുന്നോ, മണിയുടെ മനസിൽ... ലക്ഷങ്ങൾ ഏറ്റുപാടിയ നാടൻപാട്ടിന്റെ പൊരുളെന്ത് ?. മണിയുടെ വേർപാടിന് ആറ് വർഷം തികയുമ്പോഴും ഇതെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.
ജീവിത പങ്കാളിയെത്തേടി മണി, കുറെക്കാലം കൂടപ്പുഴയിൽ കറങ്ങിയെന്നും മനസിൽ ഇവിടുത്തെ ഒരു പെണ്ണുണ്ടായിരുന്നുവെന്നും കിംവദന്തികളുണ്ടായി. അന്നത്തെ സ്മരണകളാണ് പാട്ടിന്റെ പിറവിക്ക് ആധാരമെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ ഇതെല്ലാം കെട്ടുകഥകളായിരുന്നെന്ന് പറയുകയാണ് സുഹൃത്ത് കലാഭവൻ ജയൻ. ' കൂടപ്പുഴയിൽ മണിയെത്തിയത് പലപ്പോഴും എന്നെ കാണാനായിരുന്നു. പിന്നീട് പലവട്ടം ശ്രീലക്ഷ്മി സുഗതേട്ടന്റെ മകൻ മണികണ്ഠന്റെ അടുത്തുമെത്തി'- ജയൻ ഓർമ്മിക്കുന്നു. ' കൊച്ചിൻ കലാഭവനിൽ ചേർന്നകാലം. ഉത്സവ പറമ്പുകളിൽ അല്ലറ ചില്ലറ മിമിക്രി അവതരിപ്പിക്കാൻ ഓടി നടന്നു. സുബ്രഹ്മണ്യ ക്ഷേത്രോത്സവം, കാട്ടുപറമ്പിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വേദി കിട്ടിയപ്പോൾ തുള്ളിച്ചാടി. പിന്നീടൊക്കെ തൊട്ടടുത്ത ഗ്രാമങ്ങളിലെ ആഘോഷ കമ്മിറ്റിക്കാർ പച്ചക്കൊടി കാട്ടിയതോടെ അനുഗ്രഹമായി '. ജയൻ ആർദ്രമായ ആ ഓർമ്മകൾ ചികഞ്ഞെടുത്തു.
"സൈക്കിളിലായിരുന്നു അന്നത്തെ യാത്രകൾ. എന്റെ വീട്ടിലെത്തിയ ശേഷം ആറാട്ടുകടവ് ജംഗ്ഷനിലെ മുകുന്ദന്റെ കടയിൽ നിന്നും സൈക്കിൾ വാടകയ്‌ക്കെടുത്ത് ഡബിളടിച്ച് ആഞ്ഞുചവിട്ടും. പിന്നീട് അതിർത്തി കടന്ന വേദികളിലേക്കുള്ള യാത്ര കൂടപ്പുഴയിലെ അത്തകുടം സുരേഷിന്റെ ആട്ടോയിലായിരുന്നു. ഇവിടത്തെ ചെത്തു തൊഴിലാളി മോഹനൻ ചേട്ടനെ അനുകരിച്ചായിരുന്നു സല്ലാപത്തിലെ മണിയുടെ വേഷമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ".
" വിവാഹത്തിനായി കൂടപ്പുഴയിൽ നല്ല കുട്ടികളുണ്ടോയെന്ന് അന്വേഷിക്കാൻ എന്നെ ചട്ടം കെട്ടിയിരുന്നു. എന്നാൽ വെള്ളിക്കുളങ്ങര, മണ്ണുത്തി എന്നിവിടങ്ങളിൽ കാണിച്ചുകൊടുത്ത ആലോചനകൾ പാളിപ്പോയി. അതോടെ ഇനി നീ പെണ്ണിനെ ആലോചിക്കേണ്ടൊയെന്ന ഗൗരവം കലർന്ന വിലക്കുമുണ്ടായി". ജയൻ പറയുന്നു. പിന്നീട് പതിയെ കൂടപ്പുഴയിലേക്കുള്ള വരവ് നിലച്ചു. ഇതിനിടെയായിരുന്നു മാരുതി കാസറ്റിനായുള്ള വിഖ്യാതമായ ആ നാടൻ പാട്ടിന്റെ പിറവി. ലക്ഷങ്ങൾ ഏറ്റുപാടുകയും മലയാളികൾ നെഞ്ചേറ്റുകയും ചെയ്ത ഓടപ്പഴം പോലൊരു വരികൾക്ക് കൂടപ്പുഴയുമായി ബന്ധമില്ലെന്ന് തന്നെ ജയനും സുഹൃത്തുകളും ഉറപ്പിച്ചു പറയുമ്പോഴും മരണശേഷവും കുറേയെങ്കിലും ആരാധകർ അത് വിശ്വസിക്കുന്നേയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |