തൃശൂർ : എല്ലാ വീട്ടിലേക്കും കുടിവെള്ളമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാറിന്റെ ജലജീവൻ മിഷൻ പദ്ധതി പ്രകാരം ജില്ലയിൽ കുടിവെള്ളമെത്തിയത് 60,000ൽ അധികം വീടുകളിലേക്ക്. മാർച്ച് അവസാനം ഒരു ലക്ഷത്തിനടുത്ത് കണക്ഷൻ നൽകുകയെന്ന ലക്ഷ്യത്തിലാണ് പ്രവർത്തനം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഗുണഭോക്തൃവിഹിതം എന്നിവ ഉപയോഗിച്ചാണ് 2024ൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ, ഇരിങ്ങാലക്കുട, നാട്ടിക ഡിവിഷനുകളുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂരും ഇരിങ്ങാലക്കുടയ്ക്കും പിന്നാലെ ഈയിടെ നാട്ടിക ഡിവിഷനെ കൂടി പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു.
കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവ ഒഴിച്ചുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഡിവിഷനുകളിലും കൂടി 1,66,893 കണക്ഷനുകൾക്കുള്ള സാങ്കേതിക അനുമതി ലഭിച്ചു കഴിഞ്ഞു. മാർച്ചിൽ ഇരിങ്ങാലക്കുട ഡിവിഷനിലാണ് കൂടുതൽ കണക്ഷൻ നൽകിയത്. ഇവിടെ ഇതിനോടകം 37,410 വീടുകളിലേക്ക് കണക്ഷൻ നൽകിയപ്പോൾ തൃശൂർ ഡിവിഷനിൽ 22,069 പേർക്കും നാട്ടിക ഡിവിഷനിൽ 2,919 പേർക്കും കണക്ഷൻ നൽകി. നിലവിൽ കുടിവെള്ള പൈപ്പുകൾ പോകുന്ന സ്ഥലങ്ങളിലെ വീടുകളിലേക്കാണ് കൂടുതലായും കണക്ഷൻ നൽകുന്നത്.
കിണറുകളിൽ വെള്ളം താഴുന്നു
വേനൽ കടുത്തതോടെ കിണറുകളിലെ വെള്ളം താഴ്ന്നുതുടങ്ങി. മാർച്ച് ആരംഭിക്കും മുമ്പ് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമേ ശക്തമായ കാറ്റും നിലനിൽക്കുന്നതിനാൽ വരൾച്ച കൂടാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ പറയുന്നു.
അനുമതി ലഭിച്ചത് : 166,893 കണക്ഷനുകൾക്ക്
ഡിവിഷൻ തലം
നാട്ടിക
അനുമതി ലഭിച്ചത് 28,703
കണക്ഷൻ നൽകിയത് 2919
തൃശൂർ
അനുമതി 50,006
കണക്ഷൻ നൽകിയത് 22069
ഇരിങ്ങാലക്കുട
അനുമതി 88184
കണക്ഷൻ നൽകിയത് 37410
ചെലവഴിച്ച തുക
നാട്ടിക 6.09കോടി
തൃശൂർ 22.12കോടി
ഇരിങ്ങാലക്കുട 51.28കോടി
പദ്ധതി വിഹിതം
കേന്ദ്ര സർക്കാർ 50 %
സംസ്ഥാനം 25 %
തദ്ദേശ സ്ഥാപനം 15 %
ഗുണഭോക്തൃവിഹിതം 10 %.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |