തൃശൂർ: അലങ്കാര നെറ്റിപ്പട്ടങ്ങൾ കമനീയമായി തയ്യാറാക്കുന്നതിൽ ഹരം കണ്ടെത്തുകയാണ്, മണ്ണുത്തി മര്യാദമൂലയിലെ ചെൻമാരത്തി കളരിക്കൽ മാലിനി ജയരാജ്. വൈവിദ്ധ്യമാർന്ന, ആകർഷകമായ നെറ്റിപ്പട്ടങ്ങൾ മാലിനിയുടെ കരവിരുതിൽ പിറവിയെടുക്കുന്നത് കാണാനും ഏറെ ചേലുണ്ട്.
വിവിധതരം കുമിളകൾ, വർണനൂലുകൾ, തുണികൾ, ചൂരൽപൊളികൾ, പശ എന്നിവ ഉപയോഗിച്ചാണ് നെറ്റിപ്പട്ടം നിർമ്മിക്കുന്നത്. ലോക് ഡൗൺ സമയത്താണ് നെറ്റിപ്പട്ട കരകൗശല നിർമ്മാണത്തിലൂടെ മാലിനി സജീവ സംരംഭകയാകുന്നത്. ബന്ധുക്കൾ, സുഹൃത്തുക്കൾ, എന്നിവർക്ക് ഓർഡർ അനുസരിച്ച് നേരിട്ടും സോഷ്യൽ മീഡിയ വഴിയും നെറ്റിപ്പട്ടം വിറ്റു.
ഗൃഹപ്രവേശം, സംഘടനാ പെതുപരിപാടികൾ എന്നിവയ്ക്ക് പലരും വിവിധ തരത്തിലുള്ള നെറ്റിപ്പട്ടം വാങ്ങിക്കൊണ്ടുപോകാറുണ്ടെന്ന് മാലിനി പറഞ്ഞു. കൊവിഡ് ലോക്ഡൗൺ കാലത്തിന് ശേഷം സുഹൃത്തുക്കൾക്കും, സംഘടനകൾക്കും സമ്മാനമായി നെറ്റിപ്പട്ടങ്ങളും ഈയടുത്ത് വിതരണം ചെയ്തിരുന്നു. വാഹനങ്ങളിൽ അലങ്കാരത്തിന് വെയ്ക്കുന്ന ചെറിയ നെറ്റിപ്പട്ടങ്ങളും തയ്യാറാക്കുന്നുണ്ട്. രണ്ട് വർഷത്തിലേറെയായി നെറ്റിപ്പട്ട അലങ്കാര വസ്തുക്കൾ, എംബ്രോയ്ഡറി തുണി ബാഗുകൾ എന്നിവ നിർമ്മിച്ച് വീട്ടിലെ ഒഴിവ് സമയം ചെലവഴിക്കുകയാണ് മാലിനി. ഇതോടൊപ്പം സാഹിത്യരചനയിലും സജീവമാണ്. മലയാള കാവ്യ സാഹിതി തൃശൂർ ജില്ലാ അംഗമാണ്. ഭർത്താവ് ജയരാജ് ഗൾഫിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടിംഗ് ജോലി ചെയ്യുന്നു. മക്കൾ ചിത്രകാരികളായ ശിൽപ്പയും, ശിഖയും സഹായികളായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |