വടക്കാഞ്ചേരി : കെ.പി.എ.സി ലളിതയുടെ ചിതാഭസ്മം തിരുവില്വാമല ഐവർ മഠത്തിൽ നടന്ന ശേഷക്രിയകൾക്ക് ശേഷം നിളയിൽ നിമഞ്ജനം ചെയ്തു. ഇന്നലെ പുലർച്ചെ ലളിതയുടെ എങ്കക്കാടുള്ള പാലിശ്ശേരിയിലെ ഓർമ്മയിൽ നിന്നും മകൻ സിദ്ധാർത്ഥ് ഭരതനും, ബന്ധുക്കളും ചേർന്ന് ചിതാഭസ്മം പാമ്പാടി ഐവർമഠത്തിലെത്തിച്ചു.
തുടർന്ന് കോരപ്പത്ത് ചാരിറ്റബിൾ ട്രസ്റ്റി കോരപ്പത്ത് രമേശിന്റെ മുഖ്യകാർമ്മികത്വത്തിൽ മരണാനന്തരക്രിയകൾ നടന്നു. ശേഷം മകൻ സിദ്ധാർത്ഥ് ഭരതൻ ചിതാഭസ്മം നിളയിലേക്ക് ഒഴുക്കി. കൊവിഡ് മൂലം മകൾ ശ്രീക്കുട്ടിക്ക് ചടങ്ങുകളിൽ പങ്കെടുക്കാനായില്ല. കെ.പി.എ.സി ലളിതയുടേയും, ഭരതന്റെയും ബന്ധുക്കൾ കർമ്മങ്ങളിൽ പങ്കെടുത്തു. ഭരതന്റെ ചിതാഭസ്മവും തിരുവില്വാമലയിലെ പാമ്പാടി ഐവർമഠത്തിൽ തന്നെയാണ് നിമഞ്ജനം ചെയ്തത്. കെ.പി.എ.സി ലളിതയും കുടുംബവും എല്ലാ വർഷവും ഇവിടെയെത്തി ബലി തർപ്പണ ചടങ്ങുകൾ നടത്താറുണ്ട്.
കുടീരത്തിന് സമീപം പ്രതിമയും
കെ.പി.എ.സി ലളിത അന്ത്യവിശ്രമം കൊള്ളുന്ന എങ്കക്കാട്ടെ പാലിശ്ശേരിയിലെ ഓർമ്മയിൽ കെ.പി.എ.സി ലളിതയുടെ ഓർമ്മയ്ക്കായി പ്രതിമ സ്ഥാപിക്കുന്നു. ചലച്ചിത്രരംഗത്തെ കലാപ്രവർത്തകരാണ് ലളിതയെ അടക്കം ചെയ്ത കുടീരത്തിനടുത്ത് പ്രതിമ സ്ഥാപിക്കുക. ഒപ്പിയെടുത്ത ലളിതയുടെ കാൽപാദങ്ങളും കുടീരത്തിനോട് ചേർന്ന് സ്ഥാപിക്കും. ലളിതയുടെ മരണശേഷം കാൽപ്പാദങ്ങൾ പ്രത്യേക മിശ്രിതത്തിൽ പകർത്തി സൂക്ഷിച്ചിരുന്നു. ലളിതയെ അടക്കം ചെയ്ത സ്ഥലത്ത് കുടീരം കെട്ടിത്തിരിക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഒരു മാസത്തിനകം പ്രതിമ നിർമ്മിക്കാനാണ് തീരുമാനം. ഭരതനെ അടക്കം ചെയ്ത എങ്കക്കാട്ടെ പാലിശ്ശേരി തറവാട്ടിലും കുടീരം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |