വടക്കാഞ്ചേരി : കോഴിമുട്ടകളിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പ്രാദേശിക വസ്ത്രധാരണ രീതികൾ പകർത്തി, യുവതി രചിച്ചത് പുതുചരിത്രം.
പൂമല പറമ്പായി പാലയൂർ വീട്ടിൽ ഷൈനി - ജോസഫ് ദമ്പതികളുടെ മകൾ സ്റ്റെഫി ജോസഫാണ് വ്യത്യസ്തമായ സൃഷ്ടികൾ ഒരുക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയത്. യുവതി 80 ഓളം കോഴിമുട്ടകളിലായാണ് ഫാബ്രിക് പെയിന്റിംഗിലൂടെ വേറിട്ട ചിത്രങ്ങൾ ഒരുക്കിയത്. എല്ലാ സംസ്ഥാനങ്ങളിലെയും പുരുഷ - വനിത രൂപങ്ങളാണ് തയ്യാറാക്കിയത്. സൂക്ഷ്മതയോടെ പെയിന്റിംഗ് പൂർത്തിയാക്കിയ മുട്ടകൾ അവ സൂക്ഷിക്കുന്ന ട്രേകളിൽ തന്നെ ക്രമീകരിച്ചു.
ബംഗളൂരു എം.വി.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ബി.എസ്.സി അനസ്തേഷ്യ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. കൂട്ടുകാരുടെയും വീട്ടുകാരുടെയും നിർദ്ദേശ പ്രകാരമാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതർക്ക് വിവരങ്ങൾ അയച്ചത്. അംഗീകാരം ലഭിച്ചതോടെ വലിയ സന്തോഷത്തിലാണ് സ്റ്റെഫി. ഇവ കൂടാതെ ബോട്ടിൽ ആർട്ട്, ചിത്രരചന, പാട്ട്, നൃത്തം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണയുമുണ്ട്.
കോർപറേഷനിൽ അവിശ്വാസ പ്രമേയം ഇന്ന്
തൃശൂർ: കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് എതിരായ അവിശ്വാസപ്രമേയം ഇന്ന് പരിഗണിക്കും. ആറ് അംഗങ്ങളുള്ള ബി.ജെ.പി ഇന്ന് രാവിലെ ഒമ്പതിന് തീരുമാനം പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. 55 അംഗ കൗൺസിലിൽ കോൺഗ്രസിന് 24, ഇടതുമുന്നണിക്ക് 25, ബി.ജെ.പിക്ക് 6 എന്നിങ്ങനെയാണ് കൗൺസിലർമാരുള്ളത്.
കോർപറേഷനിൽ ഇടതിനും വലതിനും വ്യക്തമായ ഭൂരിപക്ഷമില്ല. കോൺഗ്രസാണ് അവിശ്വാസപ്രമേയത്തിന് നേരത്തെ നോട്ടീസ് നൽകിയത്. ഇടതുമുന്നണിയിൽ നിന്നും സ്വതന്ത്രനെ അടർത്തിയെടുക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കം. അവിശ്വാസപ്രമേയത്തിൽ നിലപാട് തീരുമാനിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പാർലമെന്ററി പാർട്ടി യോഗം ചുമതലപ്പെടുത്തിയിരുന്നു.
അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന ആവശ്യം പ്രമുഖ ബി.ജെ.പി നേതാക്കൾക്കുണ്ട്. അവിശ്വാസത്തെ അനുകൂലിക്കണമെന്ന മറുവാദവുമുണ്ട്. കോൺഗ്രസിനെ സി.പി.എം പിന്തുണച്ചതോടെ തിരുവില്വാമല പഞ്ചായത്തിൽ ഭരണം നഷ്ടമായതിനെ തുടർന്നാണ് ബി.ജെ.പി ഇത്തരമൊരു തീരുമാനമെടുത്തത്. ഇന്നലെ ഇടതുമുന്നണിയുടെയും കോൺഗ്രസിന്റെയും പാർലമെന്ററി പാർട്ടി യോഗങ്ങൾ ചേർന്നിരുന്നു. ബി.ജെ.പി. തീരുമാനം എതിരായാൽ ഉടനടി മേയർ എം.കെ.വർഗീസ് രാജിവെച്ചേക്കുമെന്നാണ് സൂചന. രാവിലെ 10ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ യോഗം ചേർന്ന് മേയർക്ക് എതിരായ അവിശ്വാസം പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപന് എതിരായ പ്രമേയം ചർച്ചയ്ക്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |