ചാലക്കുടി: പ്രായം എഴുപത്തിയെട്ട് തൊട്ടെങ്കിലും കൊച്ചപ്പന്റെ മനസിൽ ഇപ്പോഴും യൗവനം. കാരുണ്യ പ്രവർത്തനം ജീവവായുവാക്കിയുള്ള നെട്ടോട്ടത്തിനിടെ നാട്ടുകാരുടെ സ്വന്തം കുടകൊച്ചപ്പന് വയസും പ്രായവും നോക്കാൻ നേരമെവിടെ?.
ആയിരങ്ങൾക്ക് സാന്ത്വനമേകുന്ന പാലിയേറ്റീവ് കെയറിന്റെ മുഖ്യസൂത്രധാരന് ഈ പ്രായത്തിലും തികഞ്ഞ ആരോഗ്യം.
ആശുപത്രികൾ കൈവിട്ട മാരക രോഗത്തിന്റെ ഇരകളാണ് ആൽഫ പാലിയേറ്റീവ് കെയറിലെ സന്തതികൾ. ആംബുലൻസുമായി വീടുവീടാന്തരം കയറിയിറങ്ങി ചികിത്സ. ഹോസ്പിറ്റൽ റോഡിലെ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി നൽകൽ തുടങ്ങിയവയെല്ലാം സൗജന്യമാണ്. കാരുണ്യ മനസ്‌കർ നൽകുന്ന സാമ്പത്തിക സഹായം കൈമുതലായുള്ള പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകൻ അമ്പൂക്കൻ വീട്ടിൽ കൊച്ചപ്പൻ തന്നെ. ഇതോടൊപ്പം മറ്റുപല മേഖലയിലും സജീവമാണ്.
സംഘടനാ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി, തുടർന്ന് ജനതാദളിലും ഇപ്പോൾ എൽ.ജെ.ഡിയിലും പ്രവർത്തിക്കുന്നു. പെരുന്നാളുകളുടെ നാടായ ചാലക്കുടിയിൽ പട്ടുകുട വാടകയ്ക്ക് നൽകിയതിലൂടെയാണ് കുടകൊച്ചപ്പനായത്.
മഹാത്മാ കളരി സംഘത്തിന്റെ പ്രവർത്തനത്തിനും ഒപ്പമുണ്ട്. വ്യാപാരികളുടെ സംഘടനയിലും ഒരുകൈ പയറ്റുന്നു. പാർട്ടിയുടെ അറിയപ്പെടുന്ന നേതാവാണെങ്കിലും ഇതുവരെയും ജനപ്രതിനിധിയാകാൻ ആഗ്രഹിച്ചിട്ടില്ല. സാന്ത്വനം ആഗ്രഹിക്കുന്നവരുടെ നേതാവാകാൻ മാത്രം ഇഷ്ടപ്പെടുമ്പോൾ കൊച്ചപ്പേട്ടൻ വേറിട്ട മനുഷ്യനാകുന്നു.
ആൽഫാ പാലിയേറ്റീവ് കെയർ സെന്ററിൽ കേക്ക് മുറിച്ചും പായസം നൽകിയും ഇദ്ദേഹത്തിന്റെ 78ാം ജന്മദിനം ആഘോഷിച്ചു. സെന്ററിന്റെ വൈസ് പ്രസിഡന്റാണ്. പ്രസിഡന്റ് ലൂക്കോസ് തങ്കച്ചൻ കേക്ക് മുറിച്ചു. തുടർന്ന് പായസ വിതരണവും നടത്തി. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പൊന്നാടയണിയിച്ചു. മഹാത്മാ കളരി സംഘം ഗുരു മുരുകൻ ഗുരുക്കൾ, നഗരസഭ കൗൺസിലർ റോസി ലാസർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |